കേരളം

kerala

ബംഗ്ലാദേശ് കലാപങ്ങള്‍ക്ക് പിന്നില്‍ ചൈന-പാക് അച്ചുതണ്ട്?; ഡോ. ടിപി ശ്രീനിവാസന്‍ പറയുന്നു - TP Srinivasan interview on Banglade

By ETV Bharat Kerala Team

Published : Aug 10, 2024, 3:09 PM IST

ബംഗ്ലാദേശിലെ ഇടക്കാല പ്രധാനമന്ത്രിയുടെ പിന്നിലാരെന്ന് വ്യക്തമല്ല, ബംഗ്ലാദേശില്‍ ജനാധിപത്യം തിരിച്ചു വരുമെന്നതിന് ഒരുറപ്പുമില്ല, ഷെയ്‌ഖ് ഹസീനയുടെ ജീവന്‍ രക്ഷിക്കാനായി എന്നതില്‍ മാത്രമാണ് ഉറപ്പുള്ളത്- അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും പ്രമുഖ നയതന്ത്ര വിദഗ്‌ധനുമായ ഡോ. ടിപി ശ്രീനിവാസന്‍ ബംഗ്ലാദേശിലെ സംഭവ വികാസങ്ങളെ വിലയിരുത്തുന്നു.

DR TP SREENIVASAN BANGLADESH ISSUE  REASON BEHIND BANGLADESH ROW  ബംഗ്ലാദേശ് കലാപങ്ങള്‍ക്ക് പിന്നില്‍  ഡോ ടിപി ശ്രീനിവാസന്‍ ബംഗ്ലാദേശ്
TP Sreenivasan (ETV Bharat)

ഡോ.ടിപി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് (ETV Bharat)

ബംഗ്ലാദേശില്‍ തുടരുന്ന അസ്ഥിരതയും നിലവിലെ പ്രശ്‌നങ്ങളും ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയുംപറ്റി അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും പ്രമുഖ നയതന്ത്ര വിദഗ്‌ധനുമായ ഡോ. ടിപി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

ബംഗ്ലാദേശില്‍ കഴിഞ്ഞ ഒരാഴ്‌ചയായി നടക്കുന്ന സംഭവ വികാസങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. 15 വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന വളരെ പെട്ടെന്ന് ഏകാധിപതിയും ഫാസിസ്റ്റുമായി ചിത്രീകരിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്‌തിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ഒരാഴ്‌ചയ്ക്ക് മുന്‍പ് വരെ പ്രശ്‌നങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ചില പ്രശ്‌നങ്ങള്‍ ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഉണ്ടെന്നത് ശരിയാണ്. ശക്തമായ നിയമങ്ങളോടെയാണ് അവര്‍ ഭരിച്ചിരുന്നതെന്ന ഒരു പരാതി അവരെക്കുറിച്ചുണ്ടായിരുന്നു. അതു കൊണ്ടാണ് അവര്‍ക്ക് 15 വര്‍ഷം അവിടെ ഭരിക്കാന്‍ കഴിഞ്ഞതെന്ന് മാത്രമല്ല, രാജ്യത്തെ അതിവേഗം വികസന പാതയിലേക്കെത്തിക്കാനും സാധിച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യയെ പോലും കടത്തിവെട്ടുന്ന നിലയിലേക്ക് ആ രാജ്യം വികസിക്കുന്ന നിലപോലുമുണ്ടായി. അത്രമാത്രം മികച്ച ഭരണമാണ് അവര്‍ കാഴ്‌ചവച്ചിരുന്നതെങ്കിലും അവര്‍ക്കെതിരെ ഒരു ഭാഗത്ത് എതിര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു. അത്തരം എതിര്‍പ്പുകളെ ഷെയ്ഖ് ഹസീന ശക്തമായി തന്നെ നേരിടുകയും ചെയ്‌തു.

അവരുടെ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെ വര്‍ഷങ്ങളായി ഹസീന ജയിലിലടച്ചിരിക്കുകയാണ്. ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരായാണ് അവിടെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ പ്രശ്‌നത്തില്‍ കോടതി ഇടപെട്ട് പ്രശ്‌നം ഏകദേശം പരിഹരിക്കപ്പെട്ടു കഴിഞ്ഞ ശേഷമാണ് വളരെ വേഗം സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. ഇതിന് പിന്നില്‍ എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല.

പിന്നില്‍ ചൈന-പാകിസഥാന്‍ അച്ചുതണ്ടോ?

ഇതിന് പിന്നില്‍ ചൈനയാണെന്ന സംശയം ഉയരുന്നുണ്ട്. കാരണം ഇത് സംഭവിക്കുന്നതിന് കുറച്ചു ദിവസം മുന്‍പ് ഷെയ്ഖ് ഹസീന ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവരെ വേണ്ട രീതിയില്‍ സ്വീകരിക്കുകയോ അവര്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സ്വീകരണം നല്‍കുകയോ ഒന്നും ചൈന ചെയ്‌തില്ല. ഇത്‌ തികച്ചും അസാധാരണമായിരുന്നു.

ഒരുപക്ഷേ ചൈനയെ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ സംശയിക്കാന്‍ ഇതൊരു കാരണമായി പറയുന്നുണ്ട്. ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനുമായി ആലോചിച്ച് മാത്രം തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കാര്യങ്ങള്‍ ചെയ്യുകയാണ് പതിവ്. അതും ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ കാര്യത്തില്‍ സംശയത്തിനിടയാക്കുന്ന കാര്യമാണ്.

വിദ്യാര്‍ഥി സമരം വളരെ പെട്ടെന്നാണ് അക്രമ സമരമായി മാറുകയും വിദ്യാര്‍ഥികളെ കൊലപ്പെടുത്തുന്ന നിലയിലേക്കും മറ്റും നീങ്ങുകയും ചെയ്‌തത്. ബംഗ്ലാദേശ് പട്ടാളം ആവശ്യപ്പെട്ടിട്ടാകാം ഷെയ്ഖ് ഹസീന രാജിവയ്‌ക്കുകകയും രാജ്യം വിടുകയും ചെയ്‌തത് എന്നാണ് അനുമാനിക്കുന്നത്. അങ്ങനെയാണ് അവര്‍ ഹെലികോപ്‌ടറില്‍ ഇന്ത്യയിലെത്തിയത്.

ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്. പക്ഷേ എത്രകാലം അവര്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് വ്യക്തമല്ല. അവിടെ നൊബേല്‍ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഗ്രാമീണ്‍ ബാങ്ക് എന്ന ഒരു ധനകാര്യ സംവിധാനം പ്രത്യേകിച്ചും സ്‌ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പ്രസ്ഥാനത്തിന് മുന്‍കൈ എടുത്തതിന്‍റെ പേരിലാണ് 2006-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

പക്ഷേ എന്തോ അഭിപ്രായ വ്യത്യാസം കാരണം ഷെയ്ഖ് ഹസീന എല്ലാ കാര്യങ്ങളില്‍ നിന്നും യൂനുസിനെ അകറ്റി നിര്‍ത്തുകയായിരുന്നു. അദ്ദേഹം അധികം രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നുമില്ല. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ കൊണ്ടു വരണം എന്നൊരഭിപ്രായം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു.

ഇപ്പോള്‍ അദ്ദേഹം ആ ആവശ്യം ഏറ്റെടുത്തൊരു മന്ത്രിസഭ രൂപീകരിച്ചു. കഴിഞ്ഞ തവണ ഷെയ്ഖ് ഹസീന വിജയിച്ച തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതി പൂര്‍വകവുമായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു സംശുദ്ധമായ തെരഞ്ഞെടുപ്പായിരിക്കും യൂനുസ് ആദ്യം ലക്ഷ്യമിടുന്നത്.

അന്നത്തെ തെരഞ്ഞെടുപ്പില്‍ അമേരിക്കയ്ക്ക് അതൃപ്‌തിയുണ്ടായിരുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ബംഗ്ലാദേശിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് അവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബംഗ്ലാദേശ് വിമോചന സമരത്തിന്‍റെ നേതാവായിരുന്ന മുജീബുര്‍ റഹ്മാനെ 1975-ല്‍ വെടിവച്ച് കൊല്ലുകയായിരുന്നു.

അവരുടെ മകളായതിനാലാകാം ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ അവിടെ മുജീബുര്‍ റഹ്മാന്‍റെ പ്രതിമകളും സ്‌മാരകങ്ങളും വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നില്‍ പാകിസ്ഥാന്‍റെ കരങ്ങളുണ്ടാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബംഗ്ലാദേശ് സാമ്പത്തികമായി കൂടുതല്‍ പിന്നാക്കം പോയേക്കും

ഒരു ദരിദ്ര രാജ്യം എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെല്ലാം ആ രാജ്യത്തെ കൂടുതല്‍ കഷ്‌ടപ്പാടുകളിലേക്ക് എത്തിക്കാനാണ് സാധ്യത. ഉടനെയെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് കരുതാനും വയ്യ. അവിടെ ഇപ്പോഴും അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു.

ഉടനെയൊരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകാനാണെങ്കില്‍ ഇതിന്‍റെ കാര്യമില്ല. അപ്പോള്‍ പ്രക്ഷോഭകാരികളുടെ ഉദ്ദേശ്യം ഉടനെ തെരഞ്ഞെടുപ്പ് നടത്തുകയല്ലെന്ന് വ്യക്തമാണ്. ഇന്ത്യയ്ക്ക് നമ്മുടെ ഒരു വലിയ സുഹൃത്തിനെയാണ് നഷ്‌ടമായിരിക്കുന്നത്.

അവിടെ ഷെയ്ഖ് ഹസീനയും ബീഗം ഖാലിദ സിയയും മാറി മാറി അധികാരത്തില്‍ വരുമായിരുന്നു. ഖാലിദ സിയക്ക് ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഷെയ്ഖ് ഹസീനയാകട്ടെ എല്ലായ്‌പ്പോഴും ഇന്ത്യയുമായി നല്ല ബന്ധം തുടര്‍ന്നു. അത് ഇപ്പോള്‍ 15 വര്‍ഷമായി നീണ്ടു നില്‍ക്കുന്ന നിലയിലായതിനാല്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമായിരുന്നു.

ഇത് ഇന്ത്യയില്‍ നിന്ന് ധാരാളം നിക്ഷേപം ബംഗ്ലാദേശിലേക്കൊഴുകാന്‍ കാരണമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നിക്ഷേപകര്‍ക്കും ഗുണകരമല്ല. ഇതൊക്കെ ദേശാസാത്‌കരിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അവിടെ പണം മുടക്കിയവരുടെ സ്ഥിതി പരിതാപകരമാകും. ഇടക്കാല പ്രധാനമന്ത്രിയായി വന്ന യൂനുസ് ഇക്കാര്യത്തിലൊക്കെ സമചിത്തതയോടെ പെരുമാറും എന്നാണ് പ്രതീക്ഷ.

പക്ഷേ യൂനുസിന്‍റെ പുറകില്‍ ആരെന്നു വ്യക്തമല്ലാതെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എങ്ങനെ മുന്നോട്ട് പോകുമെന്ന് പറയാന്‍ കഴിയില്ല. ജനാധിപത്യം പുനസ്ഥാപിച്ചാല്‍ താന്‍ തിരിച്ച് പോകുമെന്ന് ഷെയ്ഖ് ഹസീന പറയുന്നുണ്ടെങ്കിലും അക്കാര്യങ്ങള്‍ക്കൊന്നും ഒരു തീര്‍ച്ചയുമില്ല. അവരുടെ ജീവന്‍ രക്ഷപ്പെട്ടു എന്നു മാത്രമാണ് നമുക്ക് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയുക. അതല്ലാതെ അവര്‍ അധികാരത്തില്‍ തിരിച്ചു വരുമെന്നോ ബംഗ്ലാദേശില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമെന്നോ ഒരുറപ്പുമില്ല. വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് ബംഗ്ലാദേശ് ഇപ്പോള്‍ കടന്നു പോകുന്നതെന്നകാര്യത്തില്‍ ഒരു സംശയവുമില്ല.

Also Read :ഹസീന ഭരണകൂടത്തിന്‍റെ പതനം: ഇന്ത്യയുടെ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് മുന്നിലുള്ള പ്രതിസന്ധിയും വെല്ലുവിളികളും

ABOUT THE AUTHOR

...view details