കേരളം

kerala

കൊലയാളി ടിപ്പറുകള്‍ അരങ്ങുവാഴുമ്പോള്‍; തടയിടാന്‍ ജില്ല ഭരണകൂടത്തിന്‍റെ നിയന്ത്രങ്ങള്‍, അറിയേണ്ടതെല്ലാം - Tipper Lorry accidents in Kerala

By ETV Bharat Kerala Team

Published : Mar 21, 2024, 9:18 PM IST

സംസ്ഥാനത്ത് ടിപ്പര്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം മാത്രം തലസ്ഥാനത്ത് രണ്ട് ജീവനുകള്‍ ടിപ്പറുകള്‍ കവര്‍ന്നു. ഇവയ്ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

TIPPER LORRY ACCIDENTS IN KERALA  KILLER TIPPER LORRIES  TIPPER LORRY RESTRICTIONS  TIPPER LORRY ACCIDENT DEATH
Tipper Lorry Accidents In Kerala; Restrictions Imposed By District Administration

തിരുവനന്തപുരം: മനുഷ്യജീവന് പുല്ലുവില കല്‍പ്പിച്ച് നിരത്തുകളില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍. തലസ്ഥാനത്ത് രണ്ട് വിലപ്പെട്ട ജീവനുകള്‍ നടുറോഡില്‍ പെലിഞ്ഞത് അടുത്തടുത്ത രണ്ടു ദിവസങ്ങളിലാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥി അനന്തുവും പനവിള ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച പേയാട് മലയിന്‍കീഴ് സ്വദേശി സുധീര്‍ ജിഎസും ടിപ്പര്‍ ലോറികളുടെ അലക്ഷ്യമായ പരക്കം പാച്ചിലിന്‍റെ ഇരകളായി നമ്മുടെ മനസാക്ഷിക്ക് മുന്നില്‍ നൊമ്പരമാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ഈ കൊലയാളി വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലേ എന്ന ചോദ്യമാണ് (Tipper Lorry Accidents In Kerala).

എന്നാല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറികളുടെ യാത്രയ്ക്ക് നിയന്ത്രണവും സുരക്ഷ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല ഭരണകൂടമാണ് അതാത് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് നിരീക്ഷിക്കുന്നത്. നിരത്തുകളില്‍ നിയന്ത്രണം പാലിക്കപ്പെടുന്നില്ലെങ്കിലും ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്.

  • നിയന്ത്രണങ്ങളും സുരക്ഷ മാനദണ്ഡങ്ങളും:സ്‌കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണമുണ്ട്. അതാത് ജില്ല ഭരണകൂടമാണ് ഇത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാവിലെ 8.30 മുതല്‍ 10 മണി വരെയോ 9 മണി മുതല്‍ 10 മണിവരെയോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. വൈകിട്ട് 3.30 മുതല്‍ 5.30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. വാഹനത്തിന്‍റെ പുറത്തേക്ക് ലോഡ് തള്ളിനില്‍ക്കാന്‍ പാടില്ല. ഇത് കൃത്യമായി മൂടി കെട്ടണം. അനുവദനീയമായതിലും ഇരട്ടി ഭാരം പാടില്ല. ഇത്തരം വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ്. പക്ഷേ അവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്നതാണ് പ്രശ്‌നം(Killer Tipper Lorries).
  • അനുവദനീയമായ ഭാരം:കേന്ദ്ര ഗതാഗത മന്ത്രാലയം 2018ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മുന്നില്‍ രണ്ടുചക്രവും പിന്നില്‍ നാല് ചക്രവുമുള്ള രണ്ട് ആക്‌സില്‍ ചരക്കുവാഹനങ്ങളുടെ മൊത്തം ഭാരപരിധി 18.5 ടണാണ്. മൂന്ന് ആക്‌സില്‍ ചരക്കുവാഹനങ്ങളുടെ ഭാരം 28.5 ടണ്‍, നാല് ആക്‌സില്‍ 36 ടണ്‍, അഞ്ച് ആക്‌സില്‍ വാഹനത്തിന്‍റെ ഭാരം 43.5 ടണ്‍ എന്നിങ്ങനെയാണ്. എന്നാല്‍ ഈ സുരക്ഷ നിര്‍ദേശം പലപ്പോഴും ലംഘിക്കപ്പെടുകയാണെന്നും അനുവദനീയമായതിലും ഇരട്ടിയിലധികം ഭാരമാണ് ഇത്തരം വാഹനങ്ങളില്‍ കയറ്റുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് കടുത്ത പിഴ ചുമത്തിയാല്‍ ഒരു പരിധിവരെ ഇക്കാര്യം നിയന്ത്രിക്കാനാകും.
  • നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ:അമിതഭാരം കയറ്റിയാല്‍ 15,000 രൂപയാണ് പിഴ തുക. അധികമായി വരുന്ന ഓരോ ടണ്ണിനും 1500 രൂപ വീതം പിഴ തുക ഉയരും. ലോഡ് പുറത്തേക്ക് തള്ളി നിന്നാല്‍ 20,000 രൂപയാണ് പിഴ. ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
  • ഉന്നതതല സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കും തലവേദന:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ തടയരുതെന്ന ഗതാഗത കമ്മിഷണറുടെ നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പലപ്പോഴും നിയമ ലംഘനം നടത്തി കണ്‍മുന്നിലൂടെ ഇത്തരം വാഹനങ്ങള്‍ കടന്നുപോയാലും ഗതാഗത കമ്മിഷണറുടെ നിര്‍ദേശം ഉള്ളതിനാല്‍ നിയമ നടപടി സ്വീകരിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read:അനന്തുവിന്‍റെ മരണം; നഷ്‌ടപരിഹാരത്തില്‍ തീരുമാനമായില്ല, സർവ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് - Vizhinjam All Party Meeting

പരിശോധന ശക്തമാക്കും:അതേസമയം ഇന്ന് (മാര്‍ച്ച് 19) വിഴിഞ്ഞത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസും എക്‌സൈസും എംവിഡിയും ചേര്‍ന്നുള്ള പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വാട്‌സാപ്പ് മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം ഓവര്‍ ലോഡ് ഉള്‍പ്പെടെ എല്ലാ ഓവര്‍ലോഡുകളും പിടിക്കാനാണ് നിര്‍ദേശം. എന്നാല്‍ എല്ലാ വാഹനങ്ങളും നിരത്തിയിട്ട് തടസം ഉണ്ടാക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ലോഡ് തൂക്കി എഴുതുകയും ഡ്രൈവറുടെ ലൈസന്‍സ് തുടര്‍ നടപടികള്‍ക്കായി കണ്‍ട്രോള്‍ റൂമില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്നുമാണ് നിര്‍ദേശം.

ABOUT THE AUTHOR

...view details