കണ്ണൂർ : അസ്വാഭാവികമായി തോട്ടിൽ നുരയും പതയും നിറവ്യത്യാസവും കണ്ടതിൻ്റെ പരിഭ്രാന്തിയിലാണ് ആലക്കാട് നിവാസികൾ. ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറാകാം വില്ലൻ എന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ആലക്കാട് കാശിപുരം വന ശാസ്‌താ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന തോട്ടിൽ അസ്വാഭാവികമായ നിറവ്യത്യാസവും നുരയും പതയും ദൃശ്യമായത്.
ഗംഗാസ്‌നാനത്തിനു തുല്യമെന്ന് ഭക്തർ വിശ്വസിക്കുന്ന നീർച്ചാലിലുണ്ടായ നിറവ്യത്യാസത്തിൻ്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും ശാസ്‌താ ക്ഷേത്രത്തിനു മുകൾ ഭാഗത്തുള്ള സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യങ്ങളാകാം തോട്ടിൽ കലർന്നത് എന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. മുൻ വർഷവും സമാനമായി ക്രഷറിലെ മാലിന്യങ്ങൾ തോട്ടിലൂടെ ഒഴുകി വന്നതായും പ്രദേശവാസികൾ പറയുന്നു. തിങ്കളാഴ്‌ച ദൃശ്യമായ അസ്വാഭാവിക നുരയും പതയും ചൊവ്വാഴ്‌ച ഉണ്ടായതുമില്ല.