കേരളം

kerala

ETV Bharat / state

'കൊടിക്കുന്നിലിനെ തഴഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളി, പ്രോടെം സ്‌പീക്കര്‍ നിയമന നടപടി പ്രതിഷേധാര്‍ഹം': മുഖ്യമന്ത്രി - cm protest avoidance kodikkunnil

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്‌പീക്കര്‍ പദവി നിഷേധിച്ചതിനെതിരെ പിണറായി വിജയന്‍ രംഗത്ത്. ഈ തീരുമാനത്തിന് പിന്നില്‍ സംഘ്‌പരിവാറിന്‍റെ സവര്‍ണ രാഷ്‌ട്രീയമെന്ന് കുറ്റപ്പെടുത്തല്‍. ഇതിന് എന്താണ് ബിജെപിക്ക് മറുപടി പറയാനുള്ളതെന്നും ചോദ്യം.

By ETV Bharat Kerala Team

Published : Jun 21, 2024, 6:40 PM IST

PROTEM SPEAKER  കൊടിക്കുന്നില്‍ സുരേഷ്  ലോക്‌സഭ പ്രോംടേം സ്‌പീക്കര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍
കൊടിക്കുന്നിലിനെ പിന്തുണച്ച് പിണറായി, ലോക്‌സഭ പ്രോംടേം സ്‌പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹം (ETV Bharat)

തിരുവനന്തപുരം: ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിട്ടും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കേണ്ട പ്രോടെം സ്‌പീക്കര്‍ പദത്തിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് പിണറായി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സംഘ്‌പരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി അഞ്ച് വര്‍ഷവും ബിജെപി ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍പ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്‍റെ പിന്നില്‍. ബിജെപി നേതൃത്വത്തിന്‍റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമെ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ നിലയില്‍ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് പ്രോടെം സ്‌പീക്കറായി രാഷ്ട്രപതി നിയമിക്കുക. എന്നാല്‍ ഈ കീഴ്വഴക്കം ഒഴിവാക്കി ബിജെഡി വിട്ട് അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ഒഡിഷയില്‍ നിന്നുള്ള ഭര്‍തൃഹരി മഹ്‌താബിനെ പ്രോടെം സ്‌പീക്കറായി നിയമിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കി. ഇതിനെതിരെ വ്യാപക പ്രതിഷധമുയരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയത്.

എട്ടാം തവണ ലോക്‌സഭാംഗമായി എത്തിയ കൊടിക്കുന്നിലിനെ ഒഴിവാക്കിയാണ് ഏഴാം തവണ ലോക്‌സഭ അംഗമാകുന്ന വ്യക്തിയെ തെരഞ്ഞെടുത്തത്. ബിജെപിയില്‍ നിന്നുള്ള ഡോ.വീരേന്ദ്രകുമാറും എട്ടാം തവണയാണ് ലോക്‌സഭയിലെത്തിയതെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിയായതോടെ കൊടിക്കുന്നിലിന് നറുക്ക് വീഴുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ കീഴ്വഴക്കം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിനെ പദവിയില്‍ നിന്നൊഴിവാക്കുകയായിരുന്നു.

Also Read:കൊടിക്കുന്നിലിന് അടിതെറ്റുമോ.. ആര് കയറും മാവേലി'ക്കര'? -

ABOUT THE AUTHOR

...view details