കേരളം

kerala

ETV Bharat / state

'കണ്ണൂരിലെ ബോംബ് സ്ഫോടനം ഗൗരവതരം, പ്രതിപക്ഷം രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതില്ല': മുഖ്യമന്ത്രി - CM On Kannur Bomb Blast

തലശേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ വയോധികന്‍ മരിച്ച സംഭവത്തിന് പ്രതിപക്ഷം രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതില്ലെന്നും വിശദീകരണം. ബോംബ് എവിടെ നിന്ന് വന്നു എന്നതടക്കം പരിശോധന നടത്തും.

By ETV Bharat Kerala Team

Published : Jun 19, 2024, 2:57 PM IST

CM PINARAYI VIJAYAN  KANNUR BOMB BLAST  സ്‌ഫോടനത്തെ കുറിച്ച് മുഖ്യമന്തി  എരഞ്ഞോളി ബോംബ് സ്ഫോടനം
CM Pinarayi Vijayan (ETV Bharat)

മുഖ്യമന്ത്രി നിയമസഭയില്‍ (ETV Bharat)

തിരുവനന്തപുരം:തലശേരിയിലെ എരഞ്ഞോളിയില്‍ സ്‌റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

ബോംബ് പൊട്ടിത്തെറിച്ച് ഒരു ഹതഭാഗ്യന്‍ കൊല്ലപ്പെട്ടു. സംഭവം പൊലീസ് ഗൗരവമായി അന്വേഷിക്കും. ബോംബ് എവിടെന്ന് നിന്ന് വന്നുവെന്ന് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്ന് ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫസിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

സ്‌ഫോടനം നടന്ന ശേഷം അവിടെ സിപിഎം പ്രവര്‍ത്തകര്‍ ഓടിക്കൂടി തെളിവുകളെല്ലാം മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. സംഭവം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുന്നത് സ്വാഭാവികമാണ്. അതേ അവിടെയും നടന്നിട്ടുള്ളൂ. അതല്ലാതെ തെളിവ് നശിപ്പിക്കല്‍ ഒന്നും ഉണ്ടായിട്ടില്ല. സംഭവം അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. മറ്റെവിടെയെങ്കിലും ബോംബുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ബോംബ് നിര്‍മിക്കുന്ന വിദ്യ സ്വായത്തമാക്കാന്‍ പല വഴികളുമുണ്ട്. എറണാകുളത്ത് യഹോവ സാക്ഷികളുടെ ആരാധനാലയത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ ആള്‍ താനെങ്ങനെയാണ് ബോംബ് നിര്‍മിക്കുന്നത് പഠിച്ചതെന്ന് വ്യക്തമാക്കിയതോര്‍മ്മയുണ്ടല്ലോ. അതിനാല്‍ പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം ചാര്‍ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കണ്ണൂരില്‍ ബോംബ് നിര്‍മാണ ചരിത്രം ആരംഭിക്കുന്നത് ബിഡിത്തൊഴിലാളിയായ കുളങ്ങരേത്ത് രാഘവന്‍റെ കൊലപാതകത്തോടെയാണ്. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ പൊതുവേ സമാധാനം നിലനില്‍ക്കുന്ന ജില്ലയാണ് കണ്ണൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ഫോടക വസ്‌തുക്കളുടെ നിര്‍മാണവും മറ്റും തടയുന്നതിന് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്‌ഡ് നടത്തുന്നുണ്ട്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും നടത്തി വരുന്നുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് ഊര്‍ജിതമായ പരിശോധനകള്‍ നടത്തുന്നതാണ്. പാനൂരില്‍ ഈയിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഊര്‍ജിത അന്വേഷണം നടത്തി കുറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് 14 പേരെ അറസ്‌റ്റ് ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ALSO READ :സ്‌റ്റീല്‍ പാത്രങ്ങള്‍ തുറക്കുമ്പോള്‍ സൂക്ഷിക്കുക; ബോംബ് രാഷ്‌ട്രീയത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ്‌

ABOUT THE AUTHOR

...view details