കേരളം

kerala

ETV Bharat / state

'ബസ് മറിഞ്ഞ് നിന്നത് എന്‍റെ ബസിന് മുന്നില്‍, അവിടെ ഒരാള്‍ പോലും വെറുതെ നിന്നില്ല': കോഴിക്കോട് വഹനാപകടത്തിന്‍റെ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷി - KOZHIKODE BUS ACCIDENT EYEWITNESS - KOZHIKODE BUS ACCIDENT EYEWITNESS

ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റത്. അപകടം കൺമുന്നില്‍ കണ്ടതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും ബസ് ഡ്രൈവറായ രഞ്ജിത്ത് കോയേരി.

TRUCK BUS ACCIDENT KOZHIKODE  EYEWITNESS ABOUT KOZHIKODE ACCIDENT  കോഴിക്കോട് ബസ് അപകടം  ബസ് മറിഞ്ഞ് അപകടം
Kozhikode Bus Accident Eyewitness (ETV Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 12:17 PM IST

കോഴിക്കോട്:വലിയൊരു അപകടം കണ്‍മുന്നില്‍ കണ്ടതിന്‍റെ ഞെട്ടലിലാണ് ബസ് ഡ്രൈവറായ രഞ്ജിത്ത് കോയേരി. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് ഇടിച്ച് മറിയുമ്പോൾ തൊട്ടുമുന്നിൽ രഞ്ജിത്ത് ഓടിച്ചിരുന്ന KL56N 1089 ബസാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന 'സവേര' ബസിന്‍റെ ഡ്രൈവറാണ് രഞ്ജിത്ത് കോയേരി.

'രാവിലെ 7.45 നാണ് അപകടം നടന്നത്. ലോറിയുടെ പിന്നിൽ തട്ടി ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് മറിഞ്ഞ് നിന്നത് എന്‍റെ ബസിന്‍റെ മുന്നിലാണ്.

ബസ് ഓഫായിരുന്നില്ല, ആദ്യം പുറത്തേക്ക് തെറിച്ച് വീണത് ഡ്രൈവറായിരുന്നു. വാഹനത്തില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. ഞാനും ബസിലെ കണ്ടക്‌ടര്‍ ബിജു പ്രശാന്തും യാത്രക്കാരും സമീപത്തുണ്ടായിരുന്ന രണ്ട് സിറ്റി ബസ് ഡ്രൈവര്‍മാരും ഉടനെ പാഞ്ഞെത്തി. മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും വെറുതെ നിന്നില്ല. ബസിന്‍റെ ഗ്ലാസ് തകര്‍ത്തും പിറകിലെ ഗ്ലാസ് നീക്കിയും വേഗം തന്നെ ആളുകളെ പുറത്തെടുത്തു. വിദ്യാര്‍ഥികളടക്കം അറുപതിലേറ പേരുണ്ടായിരുന്നു ബസില്‍.

പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാവരേയും പുറത്തെടുക്കാന്‍ കഴിഞ്ഞു. 40ലേറെ പേരെ ഞാന്‍ ഓടിച്ച ബസിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവസ്ഥലത്തെത്തിയ സിബിടി ബസിലെ ഡ്രൈവര്‍ ലാലു ട്രിപ്പ് ഒഴിവാക്കി ഞങ്ങള്‍ക്കൊപ്പം സഹായത്തിന് വന്നു.

ഞങ്ങളുടെ ബസിന് തൊട്ടുമുന്നില്‍ പോയ പൊലീസ് ജീപ്പില്‍ പരിക്കേറ്റ 2-3 പേരുണ്ടായിരുന്നു. മറ്റൊരു ഇന്നോവയിലും കുറച്ചുപേരെ കൊണ്ടുപോയി. അവിടെയെത്തിയ വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം തന്നെ വ്യക്തിപരമായ പല തിരക്കുകളും മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിലും പങ്കാളികളായി. എട്ടരയ്ക്ക് മുമ്പായി തന്നെ പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലെത്തിച്ചു.' രഞ്ജിത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.

'ബസ് മറിഞ്ഞപ്പോൾ റോഡിൽ മറ്റ് ചെറിയ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് വലിയ ദുരന്തമായാനേ... മുന്നിൽ കണ്ടതിന്‍റെ ഞെട്ടൽ ഇപ്പോഴും മാറുന്നില്ല'... രഞ്ജിത്ത് കൂട്ടിച്ചേർത്തു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് അതേ ദിശയിൽ പോകുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ 64 പേർക്കാണ് പരിക്കേറ്റത്.

Also Read:കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ABOUT THE AUTHOR

...view details