കോഴിക്കോട്:കഴിഞ്ഞ ദിവസം കോഴിക്കോട് കാട്ടിലപ്പീടിക ബീച്ചിൽ ഒരു വിരുന്നുകാരൻ എത്തി. കടൽ തീരത്ത് ചൂണ്ടയിടാൻ ഇരുന്നവരാണ് ഈ അതിഥിയെ ആദ്യ കണ്ടത്. കൊമ്പനല്ല, കൊലകൊമ്പനായൊരു വിരുന്നുകാരനായിരുന്നു അത്. ആളാരാണെന്നറിയാമോ സാക്ഷാൽ തിമിംഗലം, അതും നല്ല ജീവനുള്ള തിമിംഗലം.
കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്ത് ഇന്നലെ രാവിലെ രഞ്ജിത്ത്, രാജീവന്‍, സുധീര്‍, ഷൈജു ചൂണ്ടയിടാൻ ഇരുന്നു. അപ്പോഴാണ് കരയിൽ എത്തി കടലിലേക്ക് നീന്താന്‍ കഴിയാത്ത വിധം കുടുങ്ങിപ്പോയ തിമിംഗലത്തെ കണ്ടത്. ആദ്യം കടല്‍ പശുവാണെന്നാണ് കരുതിയെങ്കിലും പിന്നീടത് ഒരു തിമിംഗലമാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഉടന്‍ തന്നെ നാല് പേരും കടലിലേക്ക് ഇറങ്ങി.
എന്നാല്‍ 30 അടിയോളം നീളമുണ്ടായിരുന്ന തിമിംഗലത്തെ രക്ഷപ്പെടുത്താന്‍ ആള്‍ബലം പോരായിരുന്നു. അതിനാൽ അവരുടെ 'എന്തും പറയാം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് രഞ്‌ജിത്ത് ഒരു ശബ്‌ദസന്ദേശം അയച്ചു. ''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് എല്ലാരും കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് തിച്ചെത്തുകയായിരുന്നു.