ഇടുക്കി : മാങ്കുളം കൈനഗിരിയിൽ വിവാഹചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫറെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദിച്ചതായി പരാതി. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിനും പരിക്കുള്ള ജെറിൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മർദനമേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ തിങ്കളാഴ്ച്ച (സെപ്‌റ്റംബര്‍ 16) ആണ് സംഭവം. കല്ലാർ മാങ്കുളം റോഡിൽ കൈനഗിരി ഗോമതിക്കടക്ക് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്‌ച രാവിലെ വിവാഹ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ ഞായറാഴ്ച്ച (സെപ്‌റ്റംബര്‍ 15) രാത്രിയിൽ തന്നെ ജെറിനും സുഹൃത്തുക്കളും മാങ്കുളത്ത് എത്തിയിരുന്നു. മാങ്കുളത്തെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു ജെറിനും സുഹൃത്തുക്കൾക്കുമായി താമസ സൗകര്യമൊരുക്കിയിരുന്നത്. സംഭവത്തിൽ പ്രതികളായവർ താമസിച്ചിരുന്നതും ഇതേ റിസോർട്ടിലായിരുന്നു.
താമസിക്കാനുള്ള മുറിയുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ രാത്രിയിൽ ചില തർക്കങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. ഇതിൻ്റെ തുടർച്ചയെന്നോണം വിവാഹചിത്രങ്ങൾ പകർത്തി മടങ്ങവെ പ്രതികൾ വാഹനത്തിൽ പിന്തുടർന്നെത്തി ജെറിനും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജെറിനെ ആക്രമിച്ചു.