എറണാകുളം : കോതമംഗലത്തെ യുവ കർഷകനോട് അക്രമികളുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. ആസാം ചുരക്ക വിജയകരമായി കൃഷി ചെയ്‌ത് ശ്രദ്ധേയനായ പല്ലാരിമംഗലം സ്വദേശി അജ്‌മൽ ഷാജഹാൻ്റെ കൃഷിയിടം പാതിരാത്രി സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്‌ട വിഭവമായ ഭീമൻ ആസാം ചുരക്ക, പല്ലാരിമംഗലം സ്വദേശി അജ്‌മൽ ഷാജഹാൻ അരയേക്കറോളം വരുന്ന പാട്ട ഭൂമിയിലായിരുന്നു കൃഷി ചെയ്‌തത്.
നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഒരു തവണ വിളവെടുപ്പ് കഴിഞ്ഞിരുന്നു. ആറ് മാസത്തോളം തുടർച്ചയായി വീണ്ടും വിളവെടുക്കാമായിരുന്ന കൃഷിയാണ് പൂർണ്ണമായും വെട്ടിനശിപ്പിച്ചത്. ആസാമിൽ നിന്ന് വിത്തുകൾ എത്തിച്ചാണ് അജ്‌മൽ കൃഷി ആരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചിരുന്നു.നല്ല ലാഭം പ്രതീക്ഷിച്ച് പണം കടമെടുത്ത് ചെയ്‌ത കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവ കർഷകൻ.
കേരളത്തിന് പുറത്തു നിന്ന് ജോലി തേടിയെത്തിയ തൊഴിലാളികളുടെ ഇഷ്ട്ടപെട്ട പചക്കറിയിനമാണ് ആസാം ചുരക്ക. അജ്‌മലിൻ്റെ സുഹൃത്തായ ആസാം സ്വദേശി ഉമർ അലിയാണ് ആസാം ചുരക്കയെപ്പറ്റി പറഞ്ഞതും ആസാമിൽ നിന്ന് വിത്തുകൾ എത്തിച്ച് നൽകിയതും. ഒന്നാമത്തെ വിടവെടുപ്പിൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചു. തുടർന്നുള്ള വിളവെടുപ്പിലും നല്ല ലാഭം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതെല്ലാം തകിടം മറിച്ചാണ് കൃഷിയിടം ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കപ്പെട്ടത്.