കേരളം

kerala

പ്രായം ഒക്കെ വെറും നമ്പറല്ലേ മാഷേ...!; 74-ാം വയസിൽ ബി.കോം വിദ്യാർഥിയായി തങ്കമ്മ, നാട്ടിലും കാമ്പസിലും താരം - 72 Years Old B com Student

By ETV Bharat Kerala Team

Published : Sep 18, 2024, 6:32 AM IST

തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാനാണ് പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻ വഴി എഴുതിയത്. തുടർന്ന് തന്‍റെ നഷ്‌ടപ്പെട്ട പഠനം തിരിച്ചെടുത്ത തങ്കമ്മയുടെ വിശേഷം കാണാം

72 YEAR OLD THANKAMMA  74ാം വയസിൽ ബി കോം വിദ്യാർഥി  ഇലഞ്ഞി വിസാറ്റ് കോളേജ്  സാക്ഷരതാ മിഷൻ
72-year-old Thankamma Started Her B.com Studies (ETV Bharat)

എഴുപത്തി നാലാം വയസിൽ ബി കോം വിദ്യാർഥി (ETV Bharat)

എറണാകുളം : എഴുപത്തി നാലാം വയസിലും കൗമാരത്തിൻ്റെ കരുത്തുമായി തങ്കമ്മചേച്ചി ബിരുദ പഠനത്തിൻ്റെ തിരക്കിലാണ്. ഇലഞ്ഞി വിസാറ്റ് കോളജിലെ ഒന്നാം വർഷ ബി കോം വിദ്യാർഥിയായ തങ്കമ്മ കാമ്പസിലെയും നാട്ടിലെയും താരമാണ്. കൃത്യസമയത്ത് യൂണിഫോം ധരിച്ച് ബാക്ക് ബാഗും തൂക്കി കോളജിലെത്തുന്ന തങ്കമ്മയെന്ന വയോധികയെ കണ്ടാൽ ആരും ആദ്യമൊന്ന് അമ്പരക്കും.

കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണെന്ന് അറിയുന്നതോടെ ഇത് എങ്ങിനെയെന്നാകും എല്ലാവരുടെയും ചോദ്യം. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യത്തെ തുടർന്ന് തങ്കമ്മയ്ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. എട്ടാം ക്ലാസിൽ അവസാനിപ്പിച്ച പഠനം അവസരം ലഭിപ്പിച്ചാൽ പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനം, അന്നേ തങ്കമ്മയുടെ മനസിലുണ്ടായിരുന്നു.

സംസ്ഥാന സാക്ഷരത മിഷൻ്റെ എട്ടാം ക്ലാസ് തുല്യതാ പരീക്ഷ നല്ല മാർക്കോടെ വിജയിച്ചതോടെയാണ് തങ്കമ്മയുടെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്. എഴുപത്തിരണ്ടാം വയസിൽ പത്താം തരം തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടി. തുടർന്ന് രണ്ട് വർഷത്തിന് ശേഷം പന്ത്രണ്ടാം തരം തുല്യതാ പരീക്ഷയിലും വിജയമാവർത്തിച്ചു.

ഇതോടൊയാണ് ബിരുദ പഠനമെന്ന മോഹം തങ്കമ്മയിൽ ഉണ്ടായത്. സുഹൃത്തുക്കളും മകനും വിസാറ്റ് അധികൃതരും പിന്തുണയുമായി കൂടെ നിന്നതോടെയാണ് എഴുപത്തി നാലാം വയസിൽ ബി.കോം റെഗുലർ വിദ്യാർഥിയാകാൻ തങ്കമ്മയ്ക്ക് കഴിഞ്ഞത്. തൻ്റെ പേരക്കുട്ടികളുടെ പ്രായമുള്ള കൂട്ടുകാർക്കൊപ്പം കോളജ് ജീവിതം ആസ്വദിക്കുകയാണ് അവർ.

ജൂനിയറായി എത്തിയ സീനിയർ വിദ്യാർഥിയെ ലഭിച്ച ആവേശത്തിലാണ് കോളജിലെ മറ്റ് വിദ്യാർഥികൾ. കോളജിൻ്റെ മുറ്റത്തൊന്ന് കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലിന്ന് കോളജിലെ ക്ലാസ് മുറിയുൾപ്പടെ എല്ലായിടവും തനിക്ക് കയറി ചെല്ലാനായതിൽ സന്തോഷമുണ്ടെന്ന് തങ്കമ്മ പറഞ്ഞു.

കോളജ് അന്തരീക്ഷം വളരെയേറെ ഇഷ്‌ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. ഇത്രയും പ്രായമായ ഒരു വിദ്യാർഥിയെ പഠിപ്പിക്കുന്നത് ആദ്യമായാണെന്ന് കോളജിലെ മുതിർന്ന അധ്യാപകനായ ജോസഫ് വി ജെ പറഞ്ഞു. എഴുപത്തിനാലുകാരി കോളജ് വിദ്യാർഥിയായത് അത്ഭുതമാണ്. പൊതു സമൂഹത്തിന് ആദരവ് തോന്നേണ്ട കാര്യമാണിത്. ഇത്രയും പ്രായമായ ഒരു റെഗുലർ വിദ്യാർഥി സംസ്ഥാത്ത് വേറെയുണ്ടെന്ന് കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

പതിനാറ് പേരുള്ള ക്ലാസിലെ ബാക്കി പതിനഞ്ച് പേർക്കും പതിനെട്ടോടടുത്താണ് പ്രായം. ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യയായ തങ്കമ്മ പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തനങ്ങളും തൊഴിലുറപ്പ് ജോലിയും ചെയ്‌തുവരുന്നു. 1951ൽ രാമപുരം വെള്ളിലാപ്പള്ളിയിലാണ് ജനനം.

എട്ടാം ക്ലാസിൽ പഠനം നിർത്തി. 1968 ൽ ഇലഞ്ഞിയിലേക്ക് വിവാഹം കഴിഞ്ഞെത്തി. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാനാണ് പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻ വഴി എഴുതിയത്. 74 ശതമാനം മാർക്കോടെ വിജയം. 2024 ൽ ഹ്യൂമാനിറ്റീസിൽ 78 ശതമാനം മാർക്കോടെ പ്ലസ് ടു പാസായി.

വിസാറ്റ് കോളജ് അധികൃതർ വഴി എംജി യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം പുതുക്കി നൽകിയാണ് പ്രവേശനം നൽകിയത്. പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി മാവുങ്കൽ, ഡോ. കെ.ജെ.അനൂപ്, ഷാജി ആറ്റുപുറം എന്നിവരുടെ ശ്രമഫലമായി മാനേജ്മെൻ്റ് ഫീസ് ഒഴിവാക്കി നൽകിയതും തങ്കമ്മയ്ക്ക് സഹായകമായി. കൂട്ടുകാർക്കൊപ്പം കോളജ് ബസിലാണ് തങ്കമ്മ കോളജിലെത്തുന്നത്.

Also Read : ഉടച്ചുവാര്‍ക്കപ്പെടുന്ന ക്ലാസ് റൂം രീതികള്‍: വിദ്യാഭ്യാസത്തെ വിപ്ലവമാക്കുന്ന ചില അധ്യാപന രീതികള്‍ പരിചയപ്പെടാം - revolutionary Teaching methods

ABOUT THE AUTHOR

...view details