നാഗ്‌പൂര്‍:രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിദർഭ ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 254 റണ്‍സാണെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തകര്‍പ്പന്‍ സെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കുന്ന ഡാനിഷ് മാലേവാറാണ് കേരളത്തിന് തലവേദനയാകുന്നത്. 259 പന്തിൽ 14 ഫോറും രണ്ട് സിക്സറും സഹിതം 138 റൺസാണ് മാലേവാർ നേടിയത്. ഒടുവില്‍ മലയാളി താരം കരുണ്‍ നായരാണ് പുറത്തായത്. 188 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 86 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.
രാവിലെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പതിമൂന്ന് ഓവറിൽ തന്നെ വിദർഭയുടെ മൂന്ന് വിക്കറ്റ് തെറിച്ചെങ്കിലും ടീം കളി വീണ്ടെടുക്കുകയായിരുന്നു. തകർച്ചയിലേക്കു നീങ്ങിയ വിദർഭയ്‌ക്ക്, നാലാം വിക്കറ്റിൽ മാലേവാർ – കരുൺ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ഒന്നാം ദിനം ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. 414 പന്തുകൾ നീണ്ട കൂട്ടുകെട്ട് 215 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. കേരളത്തിനായി എം.ഡി നിധീഷ് രണ്ട് വിക്കറ്റുകളും യുവ പേസർ ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റു വീഴ്‌ത്തി.
മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയെ എൽബിയിൽ കുരുക്കി നിധീഷ് വിദര്‍ഭയെ ഞെട്ടിച്ചിരുന്നു. പിന്നാലെ വൺഡൗണായി എത്തിയ ദർശൻ നാൽകണ്ടേയിലൂടെ (21 പന്തിൽ ഒന്ന്) നിധീഷ് തന്‍റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. എന്നാല്‍ എൽബിക്കായുള്ള അപ്പീൽ അമ്പയർ നിരസിച്ചെങ്കിലും, ഡിആർഎസിലൂടെയാണ് കേരളം വിക്കറ്റ് നേടിയത്. ശേഷം ധ്രുവ് ഷുറെയേയും (35 പന്തിൽ 16), ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കി. നിലവിൽ ഡാനിഷ് മാലേവാറും (138), യഷ് താക്കൂറും (അഞ്ച്) ക്രീസിൽ. കേരളാ സ്‌ക്വാഡില്‍ ഇന്ന് വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ഇടം നേടി.
കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ.
വിദർഭ:ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ, അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ.