കേരളം

kerala

മുംബൈ ഇന്ത്യൻസിന്‍റെ 'തോല്‍വിത്തുടക്കം '; ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം - TROLLS AGAINST HARDIK PANDYAS WIFE

By ETV Bharat Kerala Team

Published : Mar 29, 2024, 1:35 PM IST

കളിച്ച രണ്ട് മത്സരവും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടതോടെ നായകൻ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയ്‌ക്കെതിരെയും കടുത്ത സൈബര്‍ ആക്രമണവുമായി ആരാധകര്‍.

NATASA STANKOVIC  HARDIK PANDYA WIFE  NATASA STANKOVIC FACE ONLINE ABUSE  IPL 2024
TROLLS AGAINST HARDIK PANDYA WIFE

മുംബൈ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജയം കണ്ടെത്താൻ വിഷമിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. പുതിയ നായകന് കീഴില്‍ കളിക്കാനിറങ്ങിയ മുംബൈയ്‌ക്ക് സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വിയോടെയാണ് തിരികെ കയറേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസും രണ്ടാമത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് മുംബൈയെ തോല്‍പ്പിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറ് റണ്‍സിനും ഹൈദരാബാദിനെതിരെ 31 റണ്‍സിനുമായിരുന്നു മുംബൈയുടെ തോല്‍വി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആരാധകരും ഉന്നയിക്കുന്നത്. ടീമിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഹാര്‍ദിക്കിന് മാത്രമാണെന്നാണ് ആരാധകരുടെ പക്ഷം.

ഇതിനിടെ, ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ച് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത്. മുംബൈ ഇന്ത്യൻസിന്‍റെ തോല്‍വിയില്‍ രോഷാകുലരായ ഒരുകൂട്ടം ആരാധകരാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത്. നടാഷയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റുകള്‍ക്ക് കീഴിലും ഇവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്‍റുകളാണ് ഒരു കൂട്ടം ആരാധകര്‍ ചെയ്യുന്നത്.

Also Read :മുംബൈ ഇന്ത്യൻസില്‍ 'സിവില്‍ വാര്‍...'?; താരങ്ങള്‍ രണ്ട് പക്ഷത്ത്, രോഹിതിന് പ്രമുഖരുടെ പിന്തുണ - MI Divided Into Two Factions

മുംബൈ ഇന്ത്യൻസിന്‍റെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചത് മുതല്‍ തന്നെ ആരാധകരോഷം ഉയരുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീസണില്‍ തുടര്‍തോല്‍വികളോടെയുള്ള മുംബൈയുടെ തുടക്കവും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം, അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 277 റണ്‍സ് വഴങ്ങിയ മുംബൈ 246 റണ്‍സാണ് ആ മത്സരത്തില്‍ തിരിച്ചടിച്ചത്. തിലക് വര്‍മ (64), ടിം ഡേവിഡ് (42), ഇഷാൻ കിഷൻ (34), നമാൻ ധിര്‍ (30), രോഹിത് ശര്‍മ (26) എന്നിവരുടെ പ്രകടനങ്ങളാണ് മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ തോല്‍വി ഭാരം കുറച്ചത്. ഈ മത്സരത്തില്‍ 20 പന്തില്‍ 24 റണ്‍സായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യം.

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മറ്റ് താരങ്ങള്‍ 200ന് മുകളില്‍ പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ നായകൻ 120 സ്ട്രൈക്ക് റേറ്റിലാണ് കളിച്ചതെന്ന് മത്സരശേഷം മുൻ താരം ഇര്‍ഫാൻ പത്താൻ അഭിപ്രായപ്പെട്ടു. കൂടാതെ, മറ്റ് നിരവധി പ്രമുഖരും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ഏപ്രില്‍ ഒന്നിനാണ് സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത മത്സരം. രാജസ്ഥാൻ റോയല്‍സാണ് മത്സരത്തില്‍ മുംബൈയുടെ എതിരാളികള്‍. സീസണിലെ മുംബൈയുടെ ആദ്യ ഹോം മാച്ച് കൂടിയാണ് ഇത്.

Also Read :'ബാക്കിയുള്ളവര്‍ തകര്‍ത്തടിക്കുമ്പോള്‍ ക്യാപ്‌റ്റന്‍റെ ബാറ്റിങ്ങ് ഇങ്ങനെ..'; ഹാര്‍ദിക്കിനെതിരെ ഇര്‍ഫാൻ പത്താൻ - SRH Vs MI

ABOUT THE AUTHOR

...view details