മുംബൈ: ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഇക്കൊല്ലം ഇന്ത്യൻ ടീം ടി20 ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയായിരുന്നു ഇത്. യുഎസ്‌എ വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായി നടന്ന ലേകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു രോഹിത് ശര്‍മയും കൂട്ടരും കിരീടമുയര്‍ത്തിയത്.
ഈ കിരീടനേട്ടത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് പേര്‍ ആരൊക്കെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുൻ ടി20 നായകൻ രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ്‌സില്‍ മികച്ച രാജ്യാന്തര താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു രോഹിത് ശര്‍മയുടെ തുറന്നുപറച്ചില്‍. ഇന്ത്യയുടെ മുൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെയായിരുന്നു രോഹിത് ശര്‍മ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിലെ നെടുംതൂണുകളെന്ന് വിശേഷിപ്പിച്ചത്.
'ലോകകപ്പ് നേട്ടത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല. ആരാധകര്‍ക്കൊപ്പം തന്നെ ഈ നേട്ടം ആഘോഷിക്കാനായത് വലിയ സന്തോഷമാണ്. റെക്കോര്‍ഡുകളെയും മത്സരഫലത്തേയും കുറിച്ച് ചിന്തിക്കാതെ പേടിയില്ലാതെ കളിക്കാൻ താരങ്ങളെ തയ്യാറാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്‌നം.