കേരളം

kerala

ETV Bharat / sports

നൂറാം ടെസ്റ്റില്‍ അശ്വിന് മറ്റൊരു പൊന്‍തൂവല്‍; കുംബ്ലെ ഇനി പിന്നില്‍ - India vs England 5th Test

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ഇന്ത്യന്‍ താരമായി ആര്‍ അശ്വിന്‍.

R Ashwin  Anil Kumble  ആര്‍ അശ്വിന്‍  അനില്‍ കുംബ്ലെ
R Ashwin picked up his 36th five-wicket haul in Test matches

By ETV Bharat Kerala Team

Published : Mar 9, 2024, 7:17 PM IST

ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് വിജയം സമ്മാനിച്ചത് ആര്‍ അശ്വിന്‍റെ (R Ashwin) തകര്‍പ്പന്‍ പ്രകടനമാണ്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകളുമായാണ് അശ്വിന്‍ തിളങ്ങിയത്. ഇംഗ്ലീഷ്‌ നിരയില്‍ പ്രധാനികളായ സാക്ക് ക്രവ്‌ലി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെയായിരുന്നു താരം ഇരയാക്കിയത്.

ധര്‍മ്മശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഒരു വമ്പന്‍ റെക്കോഡ് കൂടെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് 37-കാരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. ടെസ്റ്റില്‍ ഇതു 36-ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് പ്രകടനം നടത്തുന്നത്.

ഇതോടെ അനില്‍ കുംബ്ലെയുടെ (Anil Kumble) റെക്കോഡാണ് പൊളിഞ്ഞത്. 35 തവണയാണ് ടെസ്റ്റില്‍ കുംബ്ലെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. മൊത്തത്തിലുള്ള പട്ടികയില്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയ്‌ക്കൊപ്പം (Richard Hadlee) മൂന്നാം സ്ഥാനമാണ് അശ്വിനുള്ളത്. 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് (Muttiah Muralitharan) തലപ്പത്തുള്ളത്. ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണാണ് (Shane Warne ) അശ്വിന് മുന്നിലുള്ള മറ്റൊരു താരം. 37 തവണയാണ് വോണ്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.

ALSO READ: ആക്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം; റണ്‍വേട്ടയുടെ രഹസ്യം വെളിപ്പെടുത്തി യശസ്വി ജയ്‌സ്വാള്‍

അതേസമയം കരിയറിലെ 100-ാം ടെസ്റ്റായിരുന്നു ധര്‍മ്മശാലയില്‍ അശ്വിന്‍ കളിച്ചത്. ഇന്ത്യയ്‌ക്കായി 100 ടെസ്റ്റുകള്‍ കളിക്കുന്ന 14-ാമത്തെ താരവും മൂന്നാമത്തെ മാത്രം സ്പിന്നറുമാണ് അശ്വിന്‍. ധര്‍മ്മശാലയില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സന്ദര്‍ശകര്‍ 195 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

വിജയത്തോടെ പരമ്പര 4-1ന് തൂക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് മുന്നില്‍ ബെന്‍ സ്റ്റോക്‌സിന്‍റെ സംഘത്തിന് അടിതെറ്റി. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമായിരുന്നു ഇന്ത്യ കളി പിടിച്ചത്.

ALSO READ: ടെസ്റ്റിനിറങ്ങുന്നവര്‍ക്ക് വമ്പന്‍ ചാകര; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍, പദ്ധതി പ്രഖ്യാപിച്ച് ബിസിസിഐ

ബാസ്‌ ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിന് നഷ്‌ടമാവുന്ന ആദ്യ പരമ്പരയാണിത്. ഇതിന് മുന്നെ കളിച്ച ഏഴില്‍ നാലും വിജയിച്ച ഇംഗ്ലീഷ് ടീം മൂന്നെണ്ണം സമനിലയിലും പിടിച്ചിരുന്നു. പരമ്പര നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും. നിലവില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ABOUT THE AUTHOR

...view details