ലണ്ടൻ: കിരീടത്തോടെ പുതിയ സീസണ് തുടക്കമിട്ട് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. കമ്മ്യൂണിറ്റി ഷീല്‍ഡിലെ നാട്ടങ്കത്തില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സിറ്റി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ നേടി സമനില പാലിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടായിരുന്നു വിധിയെഴുതിയത്.
മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ പറയത്തക്ക മുന്നേറ്റങ്ങളൊന്നും നടത്താൻ ഇരു ടീമിനുമായിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാൻ രണ്ട് ടീമിനുമായില്ല. വിരസമായ ആദ്യ പകുതിയ്‌ക്ക് ശേഷം രണ്ടാം പാതിയില്‍ കളി മാറി.
ഇരു ടീമും ഗോളിനായി ശ്രമം നടത്തി. 82-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. പകരക്കാരനായി കളത്തിലിറങ്ങിയ അലജാൻഡ്രോ ഗര്‍നാച്ചോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡ് പിടിച്ചത്.
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പാസ് സ്വീകരിച്ചായിരുന്നു യുവതാരം സിറ്റി വലയില്‍ പന്ത് എത്തിച്ചത്. അധികം വൈകാതെ തന്നെ ഈ ഗോളിന് തിരിച്ചടിക്കാൻ സിറ്റിക്കായി. ഒസ്‌കാര്‍ ബോബ് നല്‍കിയ ക്രോസ് ഹെഡ് ചെയ്‌ത് ബെര്‍ണാഡോ സില്‍വ സിറ്റിയെ ഒപ്പമെത്തിച്ചു.
ഇതോടെ, മത്സരം ഷൂട്ടൗട്ടിലേക്ക് നിണ്ടു. ആദ്യ കിക്കെടുക്കാനെത്തിയ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന് ലക്ഷ്യം പിഴച്ചില്ല. എന്നാല്‍, മറുവശത്ത് സില്‍വയുടെ കിക്ക് ഗോള്‍ കീപ്പര്‍ ഒനാന തടുത്തിട്ടു.
പിന്നാലെയെത്തിയ ഡലോട്ടും ഡിബ്രൂയിനും ഇരു ടീമിനുമായി ലക്ഷ്യം കണ്ടു. മൂന്നാം കിക്കെടുക്കാനെത്തിയ യുണൈറ്റഡിന്‍റെ ഗര്‍നാച്ചോയും സിറ്റിയുടെ ഏര്‍ലിങ് ഹാലൻഡും പന്ത് കൃത്യമായി വലയിലെത്തിച്ചു. 3-2 എന്ന നിലയില്‍ നില്‍ക്കെ യുണൈറ്റഡിന്‍റെ നാലാം കിക്കിനായെത്തിയ സാഞ്ചോയ്‌ക്ക് പിഴച്ചു.
താരത്തിന്‍റെ ഷോട്ട് സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ തടഞ്ഞിടുകയായിരുന്നു. പിന്നാലെയെത്തിയ സാവിഞ്ഞിയോ സിറ്റിക്കായി ഗോള്‍ നേടിയതോടെ മത്സരം സമനിലയിലേക്ക്. കാസിമിറോയും എഡേഴ്‌സണും അവസാന കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. 4-4 എന്ന സ്കോറിന് പിന്നാലെ മത്സരം സഡൻ ഡെത്തിലേക്ക്.
യുണൈറ്റഡിനായി കിക്കെടുത്ത മക്‌ടോമിനെ, ലിസാൻഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ അവസരം മുതലാക്കി. എന്നാല്‍, ജോണി ഇവാന്‍റെ കിക്ക് പുറത്തേക്ക് പോകുകയായിരുന്നു. മറുവശത്ത്, മതേയസ് നൂനെസ്, റൂബൻ ഡയസ്, അകാൻജി എന്നിവരുടെ ഗോളിലൂടെ കിരീടം സ്വന്തമാക്കുകയായിരുന്നു.