കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നേര്‍കാഴ്‌ചയുമായി 'നായകന്‍ പൃഥ്വി' തിയേറ്ററുകളില്‍ എത്തി. പ്രസാദ് ജി എഡ്വേര്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈശാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വി ബി മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.
ശ്രീകുമാര്‍ ആര്‍ നായര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഷൈജു, അഞ്ജലി പി കുമാര്‍, സുകന്യ ഹരിദാസ്, പ്രിയ ബാലൻ പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, ബിജു പൊഴിയൂർ പുളിയനം പൗലോസ്, ,ആരോമൽ എസ് , വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.
ഗാനരചന:ബി.ടി അനിൽകുമാർ, സംഗീതം: സതീഷ് രാമചന്ദ്രൻ, അസ്സോസിയേറ്റ് ഡയറക്‌ടര്‍ : സന്ദീപ് അജിത്കുമാർ ,ഗ്രീഷ്‌മ മുരളി ആർട്ട്: സനൽ ഗോപിനാഥ് എഡിറ്റിംഗ് : ഷിജി വെമ്പായം പശ്ചാത്തല സംഗീതം ഷെരോൺ റോയ് ഗോമസ് ,വിശ്വജിത്ത് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
2001 നവംബർ 9 നാണ് തിരുവനന്തപുരം അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുൾ പൊട്ടലുണ്ടായത്. വരുന്ന നവംബറിൽ ഈ ദുരന്തം നടന്നതിന്‍റെ 23 വർഷം പൂർത്തിയാവും. ഒരു കുടുംബത്തിൽ നിന്ന് മാത്രം 24 പേർ ഒരുൾ പൊട്ടിയെത്തിയ വൻ പാറയ്ക്കും മണ്ണിനുമടിയിൽപെട്ട് മരണത്തിന് കീഴടങ്ങി. അന്ന് ആ വാർത്തകൾ കണ്ട് വേദനിക്കുകയും പ്രകൃതിയുടെ ശക്തമായ താക്കീതുകൾക്കു മുന്നിൽ അകപ്പെട്ടു പോകുന്ന നിസ്സഹായരായ മനുഷ്യരെയോർത്ത് അസ്വസ്ഥനാവുകയും ചെയ്‌ത ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ഒരു സിനിമ ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ കഥയായി രൂപപ്പെട്ടതും ഇതേ ജീവിതാവസ്ഥകളാണ്.
ഒന്നര വർഷം മുമ്പാണ് സ്വന്തമായി എഴുതി പൂർത്തിയാക്കിയ ഒരു തിരക്കഥയുമായി പ്രസാദ് ജി എഡ്വേർഡ് എന്ന ചെറുപ്പക്കാരൻ, പരിചയക്കാരൻ കൂടിയായ വി.ബി മാത്യു എന്ന നിർമ്മാതാവിനെ ഒരു സിനിമയെന്ന ആഗ്രഹവുമായി കാണാനെത്തുന്നത്. രണ്ട് ഹ്രസ്വ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്‌തതും എഡിറ്റർ എന്ന നിലയിൽ പതിനഞ്ച് വർഷത്തിലേറെക്കാലം പ്രവർത്തിച്ചതുമായിരുന്നു ഈ മേഖലയിൽ പ്രസാദിന്‍റെ മുൻ പരിചയം.
ഉരുൾപൊട്ടൽ അതിന്‍റെ സകല തീവ്രതയോടും കൂടി ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ചെറിയൊരു സിനിമയിൽ ഇത് ആവിഷ്‌കരിക്കുന്നതിന് ചെലവാക്കേണ്ടി വരാവുന്ന തുകയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും സിനിമ നിർമ്മിക്കാൻ മാത്യു തയാറായി. അതിനായി പുതുമുഖങ്ങളെ തിരഞ്ഞെടുത്തു.