മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്‌മി. കോമഡിയാണെങ്കിലും ക്യാരക്‌ടര്‍ റോളാണെങ്കിലും സുരഭി ഭംഗിയായി കൈകാര്യം ചെയ്യും. രണ്ടു പതിറ്റാണ്ടിലേറെയായി സുരഭി അഭിനയരംഗത്തുണ്ട്. ഇപ്പോഴിതാ സുരഭിയുടെ ഒരു ക്യാരക്‌ടര്‍ പോസ്‌റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' അണിയറ പ്രവര്‍ത്തകര്‍ സുരഭിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടി പോസ്‌റ്ററായിരുന്നു അത്. നിമിഷ നേരം കൊണ്ടാണ് ഈ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. തോക്കുമായി നില്‍ക്കുന്ന സുരഭിയുടെ പോസ്‌റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതോടെ ആക്ഷനിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണോ സുരഭി എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. അതിനെ കുറിച്ച് സുരഭി 'റൈഫിൽ ക്ലബ്ബി'ന്‍റെ ലൊക്കേഷനിൽ നിന്ന് തന്നെ ഇ ടിവി ഭാരതിനോട് നേരിട്ട് പറയുന്നു.സുരഭിക്ക് ഏറെ പറയാനുള്ളത് ഗ്ലോബല്‍ സെൻസേഷൻ ഹനുമാൻ കൈന്‍റിനൊപ്പം ചിലവഴിച്ച നിമിഷങ്ങളെപ്പറ്റിയാണ്.
ഹനുമാൻ കൈന്‍ഡിന്‍റെമലയാളം
ഹനുമാൻ കൈന്‍റിനെ " ഒരു പച്ച മനുഷ്യൻ " എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ദേഹമാസകലം കാഴ്‌ചക്കാരിൽ കൗതുകം ഉണ്ടാക്കുന്ന തരത്തിലുള്ള ടാറ്റുകൾ ഹനുമാൻ കൈൻഡിന്‍റിന്‍റെ ശരീരത്തിൽ ഉണ്ട്. ഒരു പച്ച മനുഷ്യൻ എന്ന് ഹനുമാൻ കൈന്‍ഡിനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്.
പൊതുവേ അയാളോട് എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിക്കാറ്. അദ്ദേഹത്തിന്‍റെ യുഎസ് ഇംഗ്ലീഷ് ആക്‌സന്‍റിലുള്ള മറുപടി കേൾക്കാൻ തന്നെ ബഹു കേമമാണ്. പരിചയപ്പെട്ട ശേഷം തനിക്കറിയാവുന്ന മുറി ഇംഗ്ലീഷിൽ ആണ് ഹനുമാൻ കൈന്റിനോട് സംസാരിക്കാൻ ആരംഭിച്ചത്. മലയാളം പൂർണമായി അദ്ദേഹത്തിന് വശമില്ലെങ്കിലും തനി കൊണ്ടോട്ടി സ്ലാങ്ങിൽ മറുപടി വന്നു.
"ഏച്ചിയെ എനക്ക് ഏച്ചി സംസാരിക്കുന്ന പോലെ മലയാളം സംസാരിക്കാനാണ് ഇഷ്‌ടം. ഞാൻ കൊണ്ടോട്ടിക്കാരൻ സൂരജാണ്. എന്നോട് സംസാരിക്കുമ്പോൾ നല്ല പച്ച മലയാളത്തിൽ ഏച്ചി കാര്യങ്ങൾ പറഞ്ഞാളി വെറുതെ ഇംഗ്ലീഷ് സംസാരിച്ചു ബോറാക്കണ്ട."അതിൽ പിന്നെ ഹനുമാൻ കൈൻഡിനോട് മലയാളത്തിൽ മാത്രമേ സംസാരിച്ചിട്ടുള്ളൂ.
പക്ഷേ ഹനുമാൻ കൈൻഡ് തുടർന്ന് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ മലയാളം സ്വാഭാവികമായി ഇംഗ്ലീഷ് ആയി മാറും. നല്ല ഒന്നാന്തരം അമേരിക്കൻ ഇംഗ്ലീഷിൽ ഒന്നോ രണ്ടോ മലയാളം വാക്കുകൾ മാത്രം ഉൾപ്പെടുത്തി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. എന്‍റെ മലയാളത്തിൽ ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ കടന്നു വരുന്നു. നിങ്ങളെയൊക്കെ പോലെ മലയാളം സംസാരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ അങ്ങോട്ട് ഭാഷ മാറി സായിപ്പിനെ പോലെ സംസാരിക്കുന്ന ഹനുമാൻ കൈന്റിനോട് ഞാൻ പറയും മതി മോനെ മതി. എനിക്ക് ഇത്രയും മതി.
ഹനുമാൻ കൈൻഡിന്‍റെ ദേഹം മുഴുവൻ പച്ച കുത്തിയിട്ടുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് നീയൊരു പച്ച മനുഷ്യനാണോ എന്ന് ഹനുമാൻ കൈന്റിനോട് ചോദിച്ചത്. അതെ ഞാൻ ഒരു പച്ച മനുഷ്യനാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഓരോ ടാറ്റുവിനും പിന്നിലും ഓരോ കഥയുണ്ട്. ഓരോ ടാറ്റൂ പതിപ്പിച്ച കഥയും വളരെ വിശദമായി പറഞ്ഞുതരും.
ഹനുമാന്‍ കൈന്‍റിന്‍റെ ടീത്ത് ആര്‍ട്ട്
തനിക്ക് ഏറ്റവും കൗതുകമായി തോന്നിയത് ഹനുമാൻ കൈന്‍റിന്‍റെ ടീത്ത് ആർട്ടാണ്. പല്ലിലെ കലാപരിപാടികളെ കുറിച്ച് ചോദിച്ച മാത്രയിൽ തന്നെ അത് ഊരിയെടുത്ത് കയ്യിൽ വച്ച് കാണിച്ചുതന്നു. ശേഷം അതിന് പിന്നിലെ കഥയും പറഞ്ഞു. തനിക്ക് ഇതൊക്കെ കേൾക്കാൻ കൗതുകം ഉള്ളതുകൊണ്ട് പൂർണമായും അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കും. ചില കാര്യങ്ങൾ പറയുന്നതൊക്കെ മനസ്സിലാവുകയില്ലെന്നും സുരഭി വെളിപ്പെടുത്തി.