കേരളം

kerala

ETV Bharat / bharat

'കുട്ടികളുടെ പ്രോഗ്രസ് കാർഡ് രക്ഷിതാക്കളുടെ വിസിറ്റിങ് കാര്‍ഡാക്കരുത്': പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡ് രക്ഷിതാക്കൾ തങ്ങളുടെ സ്വന്തം വിസിറ്റിങ് കാർഡാക്കരുതെന്നും, കുട്ടികള്‍ മറ്റുള്ളവരോടല്ല,തങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടതെന്നും പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി.

By ETV Bharat Kerala Team

Published : Jan 29, 2024, 3:32 PM IST

Pariksha Pe Charcha  പരീക്ഷ പേ ചര്‍ച്ച  മോദി വിദ്യാർത്ഥികളോട്  Modi Interact With Students
PM Modi to students at Pariksha Pe Charcha

ന്യൂഡൽഹി: കുട്ടികളുടെ പ്രോഗ്രസ് കാർഡ് രക്ഷിതാക്കൾ തങ്ങളുടെ സ്വന്തം വിസിറ്റിംഗ് കാർഡായി കണക്കാക്കുന്ന പ്രവണത നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുമായി നടത്തിയ 'പരീക്ഷ പേ' ചർച്ചക്കിടെയായിരുന്നു പരാമർശം. വിദ്യാർഥികൾ മറ്റുള്ളവരോടല്ല, സ്വയം തങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.

മത്സരങ്ങളും വെല്ലുവിളികളും ജീവിതത്തിൽ പ്രചോദനമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മത്സരം ആരോഗ്യകരമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്, അത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കും. ചില രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ റിപ്പോർട്ട് കാർഡ് അവരുടെ വിസിറ്റിങ് കാർഡായി കണക്കാക്കുന്നു, ഇത് നല്ലതല്ല," അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളിലെ സമ്മർദ്ദം മൂന്ന് തരത്തിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം, രക്ഷിതാക്കളുടെ സമ്മർദ്ദം, സ്വയം പ്രേരിപ്പിക്കുന്നത് എന്നിവയാണ് അത്. ചിലപ്പോള്‍ തങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുന്നില്ലെന്നോർത്ത് കുട്ടികൾ സ്വയം സമ്മർദ്ദം ചെലുത്താറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ചെറിയ ലക്ഷ്യങ്ങൾ മുന്നില്‍ വച്ച് ക്രമേണ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും മോദി നിർദ്ദേശിച്ചു.

വിദ്യാർഥികളെ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നവരെന്ന് വിശേഷിപ്പിച്ച മോദി, പരീക്ഷാ പേ ചർച്ചാ പരിപാടി തനിക്കും ഒരു പരീക്ഷ പോലെയാണെന്ന് ചൂണ്ടിക്കാട്ടി. നമ്മുടെ വിദ്യാർഥികൾ നമ്മുടെ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയുടെ ഏഴാം പതിപ്പാണ് ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് നടന്നത്. ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രിക്കൊപ്പം 3000 വിദ്യാർഥികൾ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും രണ്ട് വിദ്യാർഥികളും ഓരോ അധ്യാപകരും വീതം പ്രത്യേക അതിഥികളായി.

കോടിക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഡിജിറ്റലായി പങ്കെടുത്തു. ഇത്തവണ 2 കോടി 25 ലക്ഷം പേര്‍ പരിപാടിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതില്‍ 14 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ അധ്യാപകരുടേതാണ്. അഞ്ച് ലക്ഷത്തിലധികം മാതാപിതാക്കളും ഏഴാം പതിപ്പിൽ പങ്കെടുക്കാന്‍ രജിസ്‌റ്റർ ചെയ്‌തു.

പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ വിദ്യാര്‍ഥികളിലുള്ള പരീക്ഷ പേടിയും ഉത്‌കണ്‌ഠയും അകറ്റാന്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16 നാണ് നടന്നത്. വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പും ചേര്‍ന്നാണ് കഴിഞ്ഞ ആറ് വര്‍ഷമായി പരിപാടിയ്‌ക്ക് നേതൃത്വം നല്‍കുന്നത്.

Also Read:പരീക്ഷാപേടി മാറാന്‍ '28 കോടി രൂപ'; പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ ചര്‍ച്ച'യുടെ ചെലവ് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷ പേ ചര്‍ച്ചയുടെ ഭാ​ഗമായി രാജ്യ വ്യാപകമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും, 122 നവോദയ വിദ്യാലയങ്ങളിലും 60,000 ത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചിരുന്നു.

പരീക്ഷ പേ ചര്‍ച്ച രാജ്യത്തെ സ്‌കൂളുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിയിരുന്നു. ദൂരദർശനിൽ തത്സമയ സംപ്രേഷണവും ഓൾ ഇന്ത്യ റേഡിയോയിലൂടെ തത്സമയ പ്രക്ഷേപണവുമുണ്ടായി. പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവയുടെ യൂട്യൂബ് ചാനലുകളിലും ഫേസ്ബുക് പേജിലും ചർച്ച തത്സമയം സ്ട്രീം ചെയ്‌തു.

ABOUT THE AUTHOR

...view details