ബെംഗളൂരു : ഞായറാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ പെയ്‌ത കനത്ത മഴയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. എംജി റോഡിനും ട്രിനിറ്റി സ്റ്റേഷനുമിടയിലുള്ള വയഡക്‌ട് ട്രാക്കിൽ മരക്കൊമ്പ് വീണതിനെത്തുടർന്ന് എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിലുള്ള മെട്രോ സർവീസ് മണിക്കൂറുകളോളം നിർത്തിവച്ചു. എന്നാൽ പർപ്പിൾ ലൈനിലെ ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, ചല്ലഘട്ട, എംജി റോഡ് എന്നീ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുണ്ടെന്ന് നമ്മ മെട്രോ പബ്ലിക് റിലേഷൻസ് ഓഫിസർ ശ്രീവാസ് രാജഗോപാലൻ അറിയിച്ചു.
ശേഷാദ്രിപുരം, ശിവാനന്ദ സർക്കിൾ, വിജയനഗർ, ശിവാജിനഗർ, മല്ലേശ്വരം, വസന്തനഗർ, ശാന്തിനഗർ, ജയനഗർ, യശ്വന്ത്പൂർ, രാജാജിനഗർ, കോറമംഗല, എംജി റോഡ്, കബ്ബൻ പാർക്ക്, ബനശങ്കരി, കുമാരസ്വാമി ലേഔട്ട്, എലച്ചേനഹള്ളി, ഉത്തരഹള്ളി, പദ്‌മനാഭനഗർ എന്നിവിടങ്ങളിൽ മഴ കാരണം ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്തമഴയെത്തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബെംഗളൂരു കസ്‌തൂരി നഗർ ഭാഗത്ത് എംഎംടി ജംഗ്ഷനിൽ നിന്ന് കെആർ പുരയിലേക്കുള്ള റൂട്ടിൽ എംഎംടി ബസ് സ്റ്റാൻഡിന് സമീപം വെളളക്കെട്ടുണ്ടായി.
ബെംഗളൂരു നഗരത്തിൽ 69 മി.മീ മഴയാണ് ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിൽ 29 മി.മീറ്ററും സോമാപൂരിൽ 21 മി.മീറ്ററും, മടവാരയിൽ 4.5 മി. മീറ്ററും മഴ പെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യലച്ചനഹള്ളിയിലെ കനകനഗറിൽ വീടുകളിൽ വെള്ളം കയറി.