കേരളം

kerala

ETV Bharat / bharat

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ഷിൻഡെ വിഭാഗം ശിവസേനയില്‍; വൻ പ്രതിഷേധം, പിന്നാലെ തിരിച്ചടി ഭയന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പൻഗാർക്കർ ആണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നത്. പിന്നാലെ ജനരോഷം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

By PTI

Published : 10 hours ago

SHIV SENA KICKED OUT GAURI MURDER  GAURI LANKESH  ഗൗരി ലങ്കേഷ് വധക്കേസ്  ശിവസേന
Shrikant Pangarkar and Gauri Lankesh (Facebook)

ജൽന: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശിവസേനയില്‍ ചേര്‍ന്നത് റദ്ദാക്കി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കേസിലെ പ്രതിയായ ശ്രീകാന്ത് പൻഗാർക്കർ ആണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ കഴിഞ്ഞ ദിവസം ചേർന്നത്. ഷിൻഡെ വിഭാഗം ശിവസേന നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോട്‌കറുടെ സാന്നിധ്യത്തില്‍ കൂടിയായിരുന്നു അദ്ദേഹം ശിവസേന അംഗത്വം സ്വീകരിച്ചത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജൽന നിയമസഭാ മണ്ഡലത്തില്‍ നിന്നും പൻഗാർക്കർ മത്സരിക്കണമെന്ന് ഖോട്‌കര്‍ ആവശ്യപ്പെട്ടിരുന്നു. പൻഗാർക്കർ ഒരു മുൻ ശിവസേന പ്രവര്‍ത്തകനാണെന്നും അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയെന്നും അർജുൻ ഖോട്‌കര്‍ വ്യക്തമാക്കി. ജൽന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലവനായി അദ്ദേഹത്തെ നാമനിർദേശം ചെയ്‌തെന്നും ഖോട്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പൻഗാര്‍ക്കറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ഷിൻഡെ:

എന്നാല്‍, വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ പൻഗാര്‍ക്കര്‍ ശിവസേനയില്‍ ചേര്‍ന്ന നടപടി റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ രംഗത്തെത്തി. പൻഗാര്‍ക്കറിന് ഏതെങ്കിലും പാർട്ടി പദവി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നുവെന്നാണ് ഷിൻഡെ വിഭാഗം ശിവസേന അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമോ എന്ന് ഭയന്നാണ് പൻഗാര്‍ക്കറിന്‍റെ അംഗത്വം റദ്ദാക്കിയത്.

2017 സെപ്റ്റംബർ അഞ്ചിനാണ് കർണാടകയിലെ ബെംഗളൂരുവിലെ വീടിന് പുറത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ ഏജൻസികളുടെ സഹായത്തോടെ കർണാടകയിലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് പൻഗാർക്കർ അടക്കം നിരവധി പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. 2001 നും 2006 നും ഇടയിൽ അവിഭക്ത ശിവസേനയുടെ ജൽന മുനിസിപ്പൽ കൗൺസിലറായ പൻഗാർക്കർ 2018 ഓഗസ്‌റ്റിലാണ് ഗൗരി ലങ്കേഷേ് വധക്കേസില്‍ അറസ്‌റ്റിലായത്. ഈ വർഷം സെപ്റ്റംബർ 4 ന് കർണാടക ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

2011 ൽ ശിവസേന ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പൻഗാർക്കർ വലതുപക്ഷ ഹിന്ദു ജൻജാഗൃതി സമിതിയിൽ ചേർന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് വീണ്ടും ഷിൻഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നത്. എന്നാല്‍ ജനരോഷത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പൻഗാര്‍ക്കറെ പുറത്താക്കുകയായിരുന്നു. നവംബർ 20 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26 നാണ് അവസാനിക്കുക.

മതവാദികളും തീവ്ര ഹിന്ദുത്വവും ചേര്‍ന്ന് കൊലപ്പെടുത്തിയ ഗൗരി ലങ്കേഷ്:

ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് കർണാടകയിലെ ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. മതവാദികളില്‍ നിന്നും രണ്ട് വെടിയുണ്ടകളാണ് ഗൗരിയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. പുരോഗമന വാദിയായിരുന്ന ഗൗരി ലങ്കേഷ് തന്‍റെ എഴുത്തിലൂടെ മതവാദികള്‍ക്കെതിരെയും തീവ്ര ഹിന്ദുത്വത്തിനെതിരെയും ശക്തമായി രംഗത്ത് വന്നിരുന്നു.

ബിജെപിയെയും സംഘപരിവാറിനെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. പുരോഗമന വാദികളായ നരേന്ദ്ര ധാബോൽക്കറെയും എംഎം കൽബുർഗിയേയും ഗോവിന്ദ് പന്‍സാരയേയും കൊലപ്പെടുത്തിയ അതേ വര്‍ഗീയ വാദികളാണ് ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹിന്ദുത്വത്തിനും മുതലാളിത്വത്തിനും ജാതീയതയ്‌ക്കുമെതിരെയായിരുന്നു ഗൗരിയുടെ ഏറെ എഴുത്തുകളും എന്നതായിരുന്നു കൊലപാതകത്തിന് കാരണം. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികള്‍ ഏറെയും തീവ്രവലതുപക്ഷ ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു. ലങ്കേഷിന്‍റെ വധത്തിന് പിന്നാലെ രാജ്യത്താകെ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായി. 'ഐ ആം ഗൗരി' എന്ന പോസ്‌റ്ററുകളുമായി വിദ്യാര്‍ഥികള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Accused garlanded by right-wing organisations (ETV Bharat)

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികള്‍ക്ക് മാലയിട്ട് സ്വീകരണം:

അതേസമയം, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പിന്നാലെ പ്രാദേശിക തീവ്രഹിന്ദു പ്രവർത്തകർ വൻ സ്വീകരണം നൽകിയത് വാര്‍ത്തയായിരുന്നു. കേസിൽ ആറ് വർഷക്കാലം ജയിലിൽ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 11നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്. ഇതിനുപിന്നാലെ വിജയപുരിയിലെ സ്വന്തം നാട്ടിലെത്തിയ പ്രതികളെ തീവ്ര ഹിന്ദു പ്രവർത്തകർ മാലയിട്ടും ഓറഞ്ച് നിറത്തിലുള്ള ഷാളുകളും അണിഞ്ഞ് മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചിരുന്നു.

Read Also:പ്രിയങ്കയെ നേരിടാന്‍ കരുത്തരെ ഇറക്കി ഇടതുമുന്നണിയും ബിജെപിയും, അറിയാം സത്യന്‍ മൊകേരിയേയും നവ്യ ഹരിദാസിനെയും

ABOUT THE AUTHOR

...view details