ന്യൂഡൽഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി ഡല്‍ഹി പൊലീസ്. കോച്ചിങ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം, നഗരത്തിലെ അനധികൃത ബേസ്‌മെൻ്റുകളുടെ പ്രവർത്തനത്തിൽ അഴിമതിയുണ്ടെന്ന് എഎപി എംപി സ്വാതി മലിവാൾ ആരോപിച്ചു.
'ബേസ്‌മെൻ്റിൽ മുങ്ങി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഒമ്പത് ദിവസമായി തങ്ങൾ ഓട വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തുന്നു. അനധികൃത ബേസ്‌മെൻ്റുകൾ അഴിമതിയില്ലാതെ എങ്ങനെ പ്രവർത്തിക്കും? അധിക നിലകൾ എങ്ങനെ പ്രവർത്തിക്കും? കൈക്കൂലി നൽകാതെ റോഡുകളിലും അഴുക്ക് ചാലുകളിലും കൈയേറ്റങ്ങൾ എങ്ങനെ സംഭവിക്കും? പണം നൽകിയാൽ മതി, ഈ പ്രവര്‍ത്തകളൊക്കെ നടക്കും.'- മാലിവാൾ എക്‌സില്‍ പോസ്റ്റ് ചെയ്‌തു.