കേരളം

kerala

ETV Bharat / bharat

85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു, റഷ്യൻ സൈന്യത്തില്‍ ഇനിയുള്ളത് 20ഓളം ഇന്ത്യക്കാര്‍ മാത്രം: വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പൗരന്മാരുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയേക്കും.

BRICS SUMMIT 2024  INDIA RUSSIA  INDIANS IN RUSSIAN MILITARY  FOREIGN SECRETARY VIKRAM MISRI
FOREIGN SECRETARY VIKRAM MISRI (ANI)

By ETV Bharat Kerala Team

Published : 4 hours ago

ന്യൂഡല്‍ഹി:റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയില്‍ തുടരുന്ന 20ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി റഷ്യയിലെ കസാനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി ഉന്നയിച്ചേക്കും.

നിലവില്‍ റഷ്യയില്‍ തുടരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തിന് വേണ്ടി റഷ്യൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മിസ്രി വ്യക്തമാക്കി. 85 പേര്‍ തിരികെയെത്തിയെന്നും 20 പേര്‍ ഇപ്പോഴും റഷ്യൻ സൈന്യത്തില്‍ തുടരുന്നുണ്ടെന്നുമാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. യുദ്ധത്തില്‍ കൊല്ലപ്പെട്ട ചിലരുടെ മൃതദേഹാവശിഷ്‌ടങ്ങളും തിരികെ ലഭിച്ചിട്ടുണ്ട്. സേനയിലുള്ള എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ത്യക്കാരുടെ സൈനിക സേവനത്തിനുള്ള കരാര്‍ റഷ്യൻ പ്രതിരോധ മന്ത്രാലയം റദ്ധാക്കാത്തതുകൊണ്ടാണ് ഇന്ത്യൻ പൗരന്മാരുടെ മോചനം വൈകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ തന്നെ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവച്ചതായാണ് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ സേനയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫായി പ്രവര്‍ത്തിച്ച 9 ഇന്ത്യൻ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെയാണ് പൗരന്മാരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചത്. ഇക്കൊല്ലം ജൂലൈയില്‍ നടന്ന ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചിരുന്നു. വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കിയും തെറ്റിദ്ധരിപ്പിച്ചുമാണ് ഏജന്‍റുമാര്‍ നിരവധി ഇന്ത്യയ്ക്കാരെ റഷ്യയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ സിബിഐയുടെ അന്വേഷണത്തിന് പിന്നാലെ 19 പേര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read :അതിര്‍ത്തി തര്‍ക്കം മുതല്‍ യുദ്ധം വരെ; ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ ബ്രിക്‌സ് ഉച്ചകോടി

ABOUT THE AUTHOR

...view details