തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ തെരുവിലിറങ്ങുന്നതിനെതിരെ നടപടി ശക്തമാക്കി പൊലീസ്. തലസ്ഥാനത്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബലറാം കുമാർ ഉപാധ്യായ നേരിട്ടെത്തിയാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാത്തവ അടപ്പിച്ചത്. അനാവശ്യ യാത്ര നടത്തിയവർക്കെതിരെയും നടപടിയെടുത്തു.
കലക്ടറേറ്റില്‍ ലോക്ക്ഡൗൺ അവലോകന യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുടപ്പനക്കുന്ന് ജങ്‌ഷനിൽ ആളുകൾ കൂടി നിൽക്കുന്നതും അനാവശ്യമായി കടകൾ തുറന്നിരിക്കുന്നതും കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അനാവശ്യമായി തുറന്നിരുന്ന ബേക്കറികൾ ഉൾപ്പടെയുള്ള കടകൾ അടയ്ക്കാൻ നിർദേശിച്ചു. ശേഷം പേരൂർക്കടയിലും അമ്പലമുക്കിലും കമ്മിഷണർ എത്തി. അമ്പലമുക്കിൽ നിയന്ത്രണം ലംഘിച്ച് തുറന്ന ബേക്കറി ഉടമക്കെതിരെയും വിശദീകരണമില്ലാതെ യാത്ര ചെയ്തവർക്കെതിയും കേസെടുത്തു.