എറണാകുളം : കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിലെ കെ.ആർ പ്രേംകുമാറും എൽഡിഎഫിലെ കെ.ജെ ആന്‍റണിയും തമ്മിലാണ് മത്സരം. ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയതിനെ തുടർന്നാണ് കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്.
കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഡെപ്യൂട്ടി മേയർ തെരെഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സൗമിനി ജെയിനെ മാറ്റാനാണ് കോൺഗ്രസിലെ അണിയറ നീക്കം. ഷൈനി മാത്യുവിനെ മേയറാക്കി ഗ്രൂപ്പ് സമവാക്യങ്ങൾ സന്തുലിതമാക്കാനാണ് തീരുമാനം. നിലവിലെ മേയറെ മാറ്റിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകറും മറ്റൊരു കോൺഗ്രസ് അംഗം ജോസ് മേരിയും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് സാധ്യത. സ്വതന്ത്ര അംഗം മറുകണ്ടം ചാടുകയും അസംതൃപ്തരായ കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയുമാണെങ്കിൽ കോൺഗ്രസിന്‍റെ കണക്കുകൂട്ടലുകൾ തെറ്റും. നിലവിലെ അനുകൂല സാഹചര്യം മുതലെടുക്കാനുള്ള സർവ്വ സന്നാഹങ്ങളുമായാണ് ഇടതുമുന്നണി കരുക്കൾ നീക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.