കോപ്പൻഹേഗൻ :ഫുട്ബോളിലേക്കുള്ള എറിക്‌സന്‍റെ തിരിച്ചുവരവിനോളം മനോഹരമായി മറ്റൊന്നേയുള്ളൂ, ഒരു വർഷം മുൻപ് മൈതാനത്ത് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിൽ നിന്നും ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്! ഹൃദയാഘാതം മൂലം ഫുട്ബോളിൽ നിന്ന് ഒരു വർഷത്തോളം വിട്ടുനിന്ന ശേഷം, ഡെൻമാർക്കിന്‍റെ മൈതാനമായ പാർക്കൻ സ്‌റ്റേഡിയത്തിലെക്കുള്ള തിരിച്ചുവരവ് മനോഹരമായ ഗോളിലൂടെ അവിസ്‌മരണീയമാക്കി എറിക്‌സൺ.
സെർബിയക്കെതിരായ സൗഹൃദമത്സരത്തിൽ ഡെന്മാർക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കി. ഈ മത്സരത്തിന്‍റെ 58-ാം മിനിറ്റിലാണ് ഡാനിഷ് ടീമിനായി എറിക്‌സൺ ഗോൾ നേടിയത്. സെർബിയയ്‌ക്കെതിരായ മത്സരത്തിൽ ഡെൻമാർക്കിനായി ജോക്കിം മാലെയും ജെസ്‌പർ ലിൻഡ്‌സ്‌ട്രോമുമാണ് മറ്റ് ഗോളുകൾ നേടിയത്.
പാർക്കൻ സ്‌റ്റേഡിയത്തിൽ നായകനായി കളത്തിലിറങ്ങിയ എറിക്‌സണെ 'വെൽകം ബാക് ക്രിസ്റ്റ്യൻ' എന്ന വമ്പൻ ബാനർ ഉയർത്തിപ്പിടിച്ചാണ് ആരാധകർ വരവേറ്റത്. ഹൃദയാഘാതത്തിന് ശേഷം ഡെൻമാർക്കിന് വേണ്ടിയുള്ള തന്‍റെ ആദ്യ മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ പകരക്കാരനായി ഇറങ്ങി രണ്ട് മിനിറ്റിൽ ഗോൾ നേടിയിരുന്നു.
പരിഹാസത്തിനിരയായി ഹാരി മഗ്വെയർ : 10 പേരായി ചുരുങ്ങിയ ഐവറി കോസ്റ്റിനെതിരെ 3-0 ന്‍റെ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരശേഷം ഒരു വിഭാഗം ആരാധകരുടെ പരിഹാസത്തിനിരയായി നായകൻ ഹാരി മഗ്വെയർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സെന്‍റർ ബാക്കായ താരം ക്ലബ് തലത്തിൽ നിരാശാജനകമായ പ്രകടനമാണ് നടത്തുന്നതെങ്കിലും ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ഐവറി കോസ്റ്റിനെതിരായ മത്സരത്തിൽ ഒല്ലി വാട്ട്കിൻസ്, റഹീം സ്റ്റെർലിംഗ്, ടൈറോൺ മിംഗ്‌സ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ റൈറ്റ് ബാക്ക് സെർജ് ഔറിയറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെയാണ് ഐവറി കോസ്റ്റ് പത്ത് പേരായി ചുരുങ്ങിയത്.
ഗോളടി തുടർന്ന് ബെർഗ്വിജൻ : യൊഹാൻ ക്രൈഫ് അരീനയിൽ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ നെതർലാൻഡ്‌സിന് 1-1 ന്‍റെ സമനില. തോമസ് മുള്ളറാണ് സന്ദർശകർക്കായി ആദ്യ പകുതിയിൽ ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബെർഗ്വിജിനാണ് ഓറഞ്ചുപടയ്‌ക്കായി സമനില ഗോൾ സമ്മാനിച്ചത്. ശനിയാഴ്‌ച ഡെൻമാർക്കിനെതിരായ മത്സരത്തിൽ ബെർഗ്വിജിൻ രണ്ട് ഗോളുകൾ നേടിയിരുന്നു.
റെക്കോഡിനരികെ ജിറൗഡ് :ആഫ്രിക്കൻ ശക്തികളായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ ജയം നേടി ലോകചാമ്പ്യൻമാരായ ഫ്രാൻസ്. ലില്ലിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ 5-0 ന്‍റെ ജയമാണ് സ്വന്തമാക്കിയത്. ഒലിവിയർ ജിറൗഡ്, ബെൻ യെഡർ, മാറ്റിയോ ഗ്വെൻഡൂസി എന്നിവരും ഗോൾ പട്ടികയിൽ ഇടം പിടിച്ചു.
ഈ കളിയിലെ ഗോളോടെ ഒലിവിയർ ജിറൗഡ് തന്‍റെ 48-ാം അന്താരാഷ്ട്ര ഗോളാണ് സ്വന്തമാക്കിയത്. ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ തിയറി ഹെൻറിയുടെ റെക്കോർഡിനരികിലെത്തി എസി മിലാൻ ഫോർവേഡ്. 51 ഗോളുകളാണ് ഹെൻറി ദേശീയ ടീമിനായി നേടിയത്.
ALSO READ:സ്വീഡനെ വീഴ്‌ത്തി; ലെവന്‍ഡോവ്‌സ്‌കിയും കൂട്ടരും ഖത്തറിലേക്ക്
സ്പെയിൻ കുതിക്കുന്നു : ലോകകപ്പിന് മുന്നോടിയായി പരിശീലകൻ ലൂയിസ് എൻറിക്വെയുടെ പരീക്ഷണങ്ങൾ തുടരുന്നു. ഐസ്‌ലൻഡിനെതിരായ ഹോം മത്സരത്തിൽ സ്‌പെയിൻ 5-0ന് വിജയിച്ചു. ആദ്യ പകുതിയിൽ അൽവാരോ മൊറാട്ടയും രണ്ടാം പകുതിയിൽ യെറെമി പിനോയും പാബ്ലോ സറാബിയയും രണ്ട് ഗോളുകൾ വീതം നേടി. ശനിയാഴ്‌ച അൽബേനിയയ്‌ക്കെതിരായ 2-1 ന്‍റെ ജയം സ്വന്തമാക്കിയ ടീമിൽ നിന്നും മൊറാട്ടയെ മാത്രമാണ് സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിലനിർത്തിയിരുന്നത്.
പരീക്ഷണം തുടർന്ന് ബെൽജിയം :പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ബെൽജിയം ടീമിന് ബുർക്കിന ഫാസോയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്‍റെ ജയം. 50-ൽ താഴെ അന്താരാഷ്ട്ര മത്സര പരിചയമുള്ള താരങ്ങളെ മാത്രമാണ് കോച്ച് റോബർട്ടോ മാർട്ടിനെസ് ടീമിൽ ഉൾപ്പെടുത്തിയത്. പ്രതിരോധത്തിലെ പരിചയക്കുറവ് വ്യക്തമായിരുന്നുവെങ്കിലും ഹാൻസ് വനാകെൻ, ലിയാൻഡ്രോ ട്രോസാർഡ്, ക്രിസ്റ്റ്യൻ ബെന്‍റകെ എന്നിവരുടെ ഗോളുകളിൽ ബെൽജിയം ജയം നേടി.