ജയ്‌പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിങ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് രാജസ്ഥാൻ എത്തുന്നത്. രാജസ്ഥാൻ നിരയിൽ പേസർ ട്രെന്‍റ് ബോൾട്ടിന് പകരം ആദം സാംപ ഇടം നേടി.
വിജയക്കുതിപ്പ് തുടരാൻ ചെന്നൈ സൂപ്പർ കിങ്‌സ് എത്തുമ്പോൾ തുടർ തോൽവികളിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മികച്ച വിജയം നേടിയ ആത്മവിശ്വാസമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നേരിട്ട തോൽവികൾ രാജസ്ഥാന് സമ്മർദത്തിലാക്കിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെ ജയിച്ചെന്നുറപ്പിച്ച മത്സരങ്ങളാണ് രാജസ്ഥാൻ കൈവിട്ടത്.
മറുവശത്ത് തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ ടീമുകൾക്കെതിരെയായിരുന്നു ചെന്നൈയുടെ അവസാന മൂന്ന് ജയങ്ങൾ. ഇന്നത്തെ മത്സരത്തിലും ജയിച്ച് ആദ്യ മത്സരത്തിൽ രാജസ്ഥാനോടേറ്റ തോൽവിക്ക് പകരം വീട്ടി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാനാകും ചെന്നൈയുടെ ശ്രമം.
ബാറ്റിങ്ങിലും ബോളിങ്ങിലും പോരായ്‌മകൾ ഒന്നും തന്നെയില്ലെങ്കിലും അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ കൈവിടുന്ന പതിവാണ് രാജസ്ഥാന് തിരിച്ചടിയാകുന്നത്. പവർ ഹിറ്ററായ ജേസൻ ഹോർഡറെ കാര്യമായി ഉപയോഗിക്കാൻ രാജസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരത്തിൽ അപ്രതീക്ഷിതമായി നടത്തിയ ചില പരീക്ഷണങ്ങളും ടീമിന് ചില ഘട്ടങ്ങളിൽ തിരിച്ചടിയായിട്ടുണ്ട്. ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ എന്നിവരിലാണ് ടീമിന്‍റെ ബാറ്റിങ്ങ് പ്രതീക്ഷ.
അതേസമയം കരുത്തുറ്റ ബാറ്റിങ് നിരയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ കരുത്ത്. ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദും, ഡിവോണ്‍ കോണ്‍വെയും തകർപ്പൻ ഫോമിലാണ് ബാറ്റ് വീശുന്നത്. തുടർന്നെത്തുന്ന അജിങ്ക്യ രഹാനെയും, ശിവം ദുബെയും, മൊയിൻ അലിയും, രവീന്ദ്ര ജഡേജയും ബാറ്റ് കൊണ്ട് എതിരാളികളെ തല്ലി ചതയ്‌ക്കുന്നുണ്ട്. ചെന്നൈയുടെ യുവ ബോളിങ് നിര ഫോമിലേക്കുയർന്നതും ടീമിനെ കൂടുതൽ കരുത്തരാക്കുന്നുണ്ട്.