ബ്രിസ്‌ബെയ്ന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിര്‍ണായക നാഴിക കല്ല് പിന്നിട്ട് ഓസീസ് ഓഫ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍. ക്രിക്കറ്റിന്‍റെ നീളന്‍ ഫോര്‍മാറ്റില്‍ 400 വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് ലിയോണ്‍ തന്‍റെ പേര് ചേര്‍ത്തത്.
ഈ നേട്ടം സ്വന്തമാക്കുന്ന 17മത്തെ മാത്രം ക്രിക്കറ്ററും മൂന്നാമത്തെ മാത്രം ഓസീസ് ബോളറും കൂടിയാവുകയാണ് ലിയോണ്‍. ഷെയ്‌ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവര്‍ മാത്രമാണ് ലിയോണിന് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ഓസീസ് താരങ്ങള്‍.
ഗാബയിലെ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഡേവിഡ് മലാനെ പുറത്താക്കിയാണ് ലിയോണ്‍ ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ തികച്ചത്. തുടര്‍ന്ന് ഓലി പോപ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവരും പുറത്താക്കിയ താരത്തിന് നിലവില്‍ 403 ടെസ്റ്റ് വിക്കറ്റുകളുണ്ട്.
also read: magnus carlsen: മാഗ്നസ് കാൾസന്‍ വീണ്ടും ചെസ് രാജാവ്
അതേസമയം ഓസീസിനായി ടെസറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരം കൂടിയാണ് ലിയോണ്‍. 708 വിക്കറ്റുകളുള്ള ഷെയ്‌ന്‍ വോണ്‍ ആണ് പട്ടികയില്‍ മുന്നിലുള്ളത്. 563 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഗ്ലെന്‍ മഗ്രാത്താണ് ലിയോണിന് മുന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.