ന്യൂഡല്‍ഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ചോര്‍ കി ദാഢി' (കള്ളന്‍റെ താടി) എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മോദിയുടെ താടിയുടേതിന് സാദൃശ്യമുള്ള താടിയുടെ അറ്റത്ത് റഫാല്‍ യുദ്ധവിമാനം തൂങ്ങിനില്‍ക്കുന്ന തരത്തിലുള്ള ഇല്ലസ്ട്രേഷനാണ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒന്നേകാല്‍ ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.
Read more: വീണ്ടും പറന്നുയർന്ന് റഫാൽ വിവാദം; കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ഐടി വിഭാഗത്തിന്‍റെ ചുമതലയുള്ള അമിത് മാളവ്യ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഇത്രയ്ക്ക് താരം താണെന്നായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.
സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിയുടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചത്. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.