ജയ്‌പൂർ:തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് സ്ഥാനാർഥിത്വം നൽകില്ലെന്ന ബിജെപിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എന്നാൽ തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഒരു മുസ്ലീം നേതാവിനെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീങ്ങൾക്ക് സ്ഥാനാർഥിത്വം നൽകിയില്ലെങ്കിലും അവരെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് മുസ്ലിം സർവകലാശാലയുടെ ശതാബ്‌ദിയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെയാണ് ഗെലോട്ട് വിമർശിച്ചത്.
'മുസ്ലീങ്ങൾക്ക് ബിജെപി സ്ഥാനാർഥിത്വം നൽകില്ല'; ബിജെപിയുടെ പരാമർശത്തിനെതിരെ അശോക് ഗെലോട്ട്
മുസ്ലീങ്ങൾക്ക് ബിജെപി സ്ഥാനാർഥിത്വം നൽകിയില്ലെങ്കിലും അവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു
എഎംയുവിലെ പ്രധാനമന്ത്രിയുടെ പ്രസംഗം വളരെ നല്ലതായിരുന്നു. മതേതരത്വത്തെക്കുറിച്ചും മറ്റ് നിരവധി നല്ല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹം അത് പ്രവൃത്തിയില്‍ കാണിക്കുന്നുണ്ടോ, അദ്ദേഹത്തിന്‍റെ പ്രവർത്തനവും പ്രസംഗവും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും സീറ്റുകളുണ്ടെങ്കിലും മുസ്ലീങ്ങൾക്ക് സ്ഥാനാർഥിത്വം നൽകുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കർഷക സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാഷ്‌ട്രപതി സമയം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾ അസ്വസ്ഥരാണ്, അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം സർക്കാർ ചർച്ചകൾ നടത്തുകയാണ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങളെയും ഗെലോട്ട് വിമർശിച്ചു. സർക്കാർ ഇത്തരം കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്‌തിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും ഇപ്പോൾ അവർ പ്രതിപക്ഷ പാർട്ടികളെ കുറ്റപ്പെടുത്തുകയാണെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.