ഓച്ചിറയില്‍ നിലംപതിച്ച് 72 അടി ഉയരമുള്ള 'കാലഭൈരവൻ' കെട്ടുകാള; ഒഴിവായത് വൻ അപകടം
Published : 3 hours ago
കൊല്ലം: കാളകെട്ട് ഉത്സവത്തിനായി നിർമിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകാളയാണ് മറിഞ്ഞത്. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് കെട്ടുകാളയെ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് വലിക്കുന്നതിനിടെ മറിയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്നുള്ള ഭക്തരാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്. രണ്ട് മാസം നീണ്ട പരിശ്രമത്തിലൂടെയാണ് കാലഭൈരവനെന്ന കെട്ടുകാളയെ ഒരുക്കിയത്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടാണ് നിർമ്മാണം. കാലഭൈരവൻ്റെ ശിരസിന് മാത്രം 17.75 അടി ഉയരമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു. 200ൽ അധികം ചെറുതും വലുതുമായ കെട്ടുകാളകളാണ് ഓച്ചിറ ഉത്സവത്തോടനുബന്ധിച്ച് പടനിലത്തേക്ക് എത്തുന്നത്. 28-ാം ഓണ മഹോത്സവത്തിൻ്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്.