സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം; കോണ്‍ഗ്രസ്
Published : Feb 27, 2024, 8:28 PM IST
ഇടുക്കി: വ്യാജ പട്ടയം നിര്‍മ്മിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ട് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമ്പോൾ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയം നിര്‍മ്മിച്ച് കൈവശപ്പെടുത്തുന്നതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. വ്യാജ പട്ടയങ്ങള്‍ പ്രകാരം തണ്ടപ്പേര്‍ പിടിച്ച് കരമടയ്ക്കുന്നതിന് ഉദ്യോഗസ്ഥ ഒത്താശയില്ലാതെ എങ്ങനെ നടക്കുമെന്നും ഈ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് നിയമ നടപടി സ്വീകരിക്കണമെന്നും കെ പി സി സി മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു പറഞ്ഞു. മൂന്നാര്‍ മിഷന്‍റെ ഭാഗമായി ദൗത്യ സംഘം ഇടുമ്പന്‍ചോലയില്‍ മാത്രം ഒഴുപ്പിക്കേണ്ടത് 226 കയ്യേറ്റങ്ങളാണ്. ഇതുവരെ പന്ത്രണ്ട് കയ്യേറ്റങ്ങളില്‍ നടപടി സ്വീകരിച്ചു. മുപ്പത്തിയേഴര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചു. ഇതില്‍ ടിസന്‍ തച്ചങ്കിരിയുടെ മൂന്നാര്‍ കേറ്ററിംഗ് കോളേജിന്‍റെ ഭാഗമായ ഏഴര ഏക്കറും കഴിഞ്ഞ ദിവവസം ഏറ്റെടുത്ത വെള്ളൂക്കുന്നേല്‍ ജിജി സ്‌കറിയ ഭാര്യ അനിത ജിജി എന്നിവര്‍ കൈവശപ്പെടുത്തിയ മൂന്നേക്കറും വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതാണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ ഒത്താശ സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.