കോട്ടയം: ഒറീസയിൽ നിന്നെത്തിച്ച കഞ്ചാവ് കുമരകത്ത് വിൽപന നടത്തുന്ന രണ്ട് പേർ പിടിയിൽ. കോട്ടയം വേളൂർ സ്വദേശി സലാഹുദ്ദീൻ (29), പാലക്കാട് ആലത്തൂർ സ്വദേശി ഷാനവാസ് (18) എന്നിവരാണ് പിടിയിലായത്. നാല് കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തി.
ഇന്നലെ (ജൂണ്‍ 19) ബാങ്ക് പടി ജംഗ്ഷനിൽ വച്ചാണ് ഇരുവരെയും എക്‌സൈസ് സംഘം പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച കഞ്ചാവ് ഇടപാടുകാര്‍ക്ക് നല്‍കാന്‍ കൊണ്ടുവരുമ്പോഴാണ് എക്‌സൈസിന്‍റെ പിടിവീണത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഒറീസയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇരുവരും കുമരകത്തെ കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ച് വിൽപന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പിടിയിലാകുന്നത്. എക്സൈസ് ഇന്‍റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ശ്രീരാജ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കുമരകത്തും കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി വസ്‌തുക്കളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read: വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; നെടുമങ്ങാട് പനവൂരിൽ യുവാവ് അറസ്റ്റില്‍