തിരുവനന്തപുരം: വയലനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് കുടുംബം. മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്നും ബാലഭാസ്‌കറിന്‍റെ പിതാവ് കെസി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചത്.
സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും കേസ് പിൻവലിക്കാൻ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍ തന്നെ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. ബാലഭാസ്‌കറിന്‍റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ ആരോപണം. പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ചാ കേസിലാണ് ബാലഭാസ്‌കറിന്‍റെ മുന്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്‌റ്റിലായത്.
സിബിഐയും കള്ളക്കടത്ത് സംഘത്തിന്‍റെ സ്വാധീനത്തിന് വഴങ്ങിയെന്ന് പിതാവ് ആരോപിച്ചു. അതേസമയം, അപകടമുണ്ടായ ദിവസം ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് കാണിച്ച് അര്‍ജുനും കേസ് കൊടുത്തിട്ടുണ്ട്. ഒരുകോടി 33 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്.
'ബാലഭാസ്‌കറിന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ടവരുമാണ്. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. പുതിയ കേസിന്‍റെ പശ്ചാത്തലത്തില്‍ നിയമനടപടി തുടരുമെന്നും' കെസി ഉണ്ണി പറഞ്ഞു.

അര്‍ജുന്‍ നേരത്തെ തന്നെ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ബാലഭാസ്‌കറിന്‍റെ അച്‌ഛന്‍ പ്രതികരിച്ചു. അപകടം ഉണ്ടായ ശേഷമാണ് കേസുകളെ കുറിച്ച് അറിഞ്ഞത്. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അര്‍ജുന്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായ കാര്യം അഭിഭാഷകന്‍ മുഖേന സിബിഐയെ അറിയിക്കുമെന്ന് കെസി ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി തങ്ങളുമായി ഒരു ബന്ധവും പുലര്‍ത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം എന്താണെന്ന് പുറത്തുവരും വരെ നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനമെന്നും കെസി ഉണ്ണി കൂട്ടിച്ചേർത്തു.
ബാലഭാസ്‌കറിന്‍റെ മരണം വീണ്ടും ചര്‍ച്ചകളില്‍
ആറു വര്‍ഷം മുമ്പ് തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് വച്ചുണ്ടായ കാറപകടത്തിലാണ് മലയാളികളുടെ പ്രിയങ്കരനായ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുന്നത്. ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ പ്രാര്‍ഥനകള്‍ വിഫലമാക്കിക്കൊണ് 2018 ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌കര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.
കുടുംബസമേതം യാത്ര ചെയ്‌ത ബാലഭാസ്‌കറിന്‍റെ, മകള്‍ തേജസ്വിനി കാറപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. മകള്‍ തേജസ്വിനിയുടെ പേരിലുള്ള നേര്‍ച്ചയ്ക്കായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ കുടുംബ സമേതം പോയതായിരുന്നു ബാലഭാസ്‌കറും കുടുംബവും. പൂജ കഴിഞ്ഞ് 2018 സെപ്റ്റംബര്‍ 24നു രാത്രി യാത്ര തിരിച്ചു.

അമിത വേഗതയില്‍ കുതിച്ച ഇന്നോവ കാര്‍ 25ന് പുലര്‍ച്ചെ 12.15ന് ചാലക്കുടിയില്‍ നിന്ന് തിരിച്ച് 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഭാര്യ ലക്ഷ്‌മി പിന്നീട് ഏറെ ദിവസങ്ങള്‍ നീണ്ട ചികില്‍സയ്ക്കൊടുവിലാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അപകടത്തെ തുടര്‍ന്ന് കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍റെ പേരില്‍ അലക്ഷ്യമായി വണ്ടിയോടിച്ചതിനും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു.
ബാലഭാസ്‌കറിന്‍റെ മരണത്തിലെ ദുരൂഹത അന്നു തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍റെയും ബാലഭാസ്‌കറിന്‍റെ മാനേജര്‍മാരുടേയും ബന്ധങ്ങളെപ്പറ്റിയും, ബന്ധുക്കളും സുഹൃത്തുക്കളും സംശയം ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്‍റെ മുന്‍ ഡ്രൈവര്‍ അര്‍ജുന്‍ കഴിഞ്ഞയാഴ്‌ച പെരിന്തല്‍മണ്ണയില്‍ ഒരു സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്‍റെ അപകട മരണം വീണ്ടും ചര്‍ച്ചയായത്.
പ്രതികരിച്ച് മ്യൂസിക് ഡയറക്‌ടർ ജയൻ പിഷാരടി: ബാലഭാസ്‌കറുമായി വളരെ നാളത്തെ പരിചയമുണ്ടെന്ന് മ്യൂസിക് ഡയറക്‌ടർ ജയൻ പിഷാരടി. ബാലഭാസ്‌കർ ഒരിക്കലും പണത്തിന് വേണ്ടി ഒരു മോശം എന്ന് പറയുന്ന കാര്യങ്ങളിൽ ഇടപെടുകയോ അതിൽ താത്‌പര്യം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങൾ ചെയ്‌ത് അദ്ദേഹത്തിന് പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ജയൻ പിഷാരടി വ്യക്തമാക്കി. മാത്രമല്ല അനീതി കണ്ടാൽ പ്രതികരിക്കുന്ന വ്യക്തിയാണ് ബാലഭാസ്‌കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ കൂടെ നിൽക്കുന്നവരെയും അത്തരം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കില്ലെന്നും ജയൻ പിഷാരടി പറഞ്ഞു.
ബാലഭാസ്‌കറിന്‍റെ പിതാവ് പറഞ്ഞതുപോലെ രാജ്യദ്രോഹ കുറ്റമായ കള്ളക്കടത്ത് ബാലഭാസ്‌കർ അറിയാതെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ നടത്തുന്നുണ്ടെന്ന് ബാലഭാസ്‌കർ അറിഞ്ഞിട്ടുണ്ടാകണം. ചെറിയ കാര്യങ്ങളിൽ പോലും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ബാലഭാസ്‌കർ ഇതറിഞ്ഞാൽ എങ്ങനെയാകും പ്രതികരിക്കുകയെന്നും ജയൻ പിഷാരടി ചോദിച്ചു.
ബാലഭാസ്‌കർ നല്ലൊരു മനസിന്‍റെ ഉടമയാണ്. അത് ഈ കുറ്റം ചെയ്‌തവർക്കും നന്നായി അറിയാം. അതിനാൽ തന്നെ അദ്ദേഹത്തിന് ഇത് അധികകാലം മനസിൽവച്ച് നടക്കാൻ കഴിയില്ലെന്നത് അവർക്ക് അറിയാവുന്നത് കൊണ്ടാകാം ഇത്തരം ഒരു ക്രൂരത അദ്ദേഹത്തോട് അവർ ചെയ്‌തത്. ബാലഭാസ്‌കറിന്‍റെ അച്‌ഛന്‍ പറയുന്നതിനൊപ്പമാണ് താനുമെന്ന് ജയൻ പിഷാരടി വ്യക്തമാക്കി. ബാലഭാസ്‌കറിന്‍റെ കുടുംബത്തിന്‍റെ സംശയം ശരിയാണെന്ന് സൂചിപ്പിക്കുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനന്തപുരിയിൽ ബാലഭാസ്‌കറിനെ അഡ്‌മിറ്റ് ചെയ്‌ത സമയത്ത് അദ്ദേഹത്തിന്‍റെ മാനേജരുടെ പെരുമാറ്റം താനടക്കം എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്‍റെ മരണത്തിൽ വളരെ വൈകാരികമായാണ് അയാൾ പ്രതികരിച്ചത്. ബാലഭാസ്‌കറുമായി വളരെയധികം ആത്മബന്ധമുള്ള പോലെയായിരുന്നു അയാളുടെ പെരുമാറ്റം. പക്ഷേ അതുകഴിഞ്ഞ് കൃത്യം രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സ്വർണക്കടത്തിൽ അയാൾ പിടിക്കപ്പെടുന്നതെന്നും ജയൻ പറഞ്ഞു. ബാലഭാസ്‌കറിന്‍റെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് കാണിക്കാനുള്ള ഡ്രാമയായിരുന്നു അയാൾ അവിടെ കാഴ്‌ചവെച്ചതെന്ന് വ്യക്തമാണെന്നും ജയൻ കൂട്ടിച്ചേർത്തു.

ബാലഭാസ്‌കറിന്‍റെ കുടുംബത്തിനോട് സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും തീർച്ചയായും നീതി ലഭിക്കുമെന്നും അതിന്‍റെ സൂചനകളാണ് ഇപ്പോൾ കാണുന്നതെന്നും ബാലഭാസ്‌കറിന്‍റെ പിതാവിനോട് പറഞ്ഞിരുന്നതായി ജയൻ വ്യക്തമാക്കി. അതേസമയം ബാലുവിന്‍റെ ഫ്രണ്ട് സർക്കിളാണോ അദ്ദേഹത്തിനെ അത്തരത്തിലൊരു അവസ്ഥയിലെത്തിച്ചതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിച്ച് ബാലഭാസ്‌കറിന്‍റെ സഹോദരി പ്രിയ വേണുഗോപാൽ: ബാലഭാസ്‌കറിന്‍റെ മരണത്തെ കുറിച്ച് ഇപ്പോൾ വരുന്ന വാർത്തകൾ ഞങ്ങളുടെ ആദ്യ വാദത്തെ ശരിവയ്‌ക്കുന്ന തരത്തിലുള്ളതാണെന്ന് ബാലഭാസ്‌കറിന്‍റെ സഹോദരി പ്രിയ വേണുഗോപാൽ പറഞ്ഞു. ബാലഭാസ്‌കറിന്‍റെ കാറപടം ആസൂത്രിതമെന്ന് അവർ വ്യക്തമാക്കി. "കൃത്യമായി അപകടം നടത്താനറിയാവുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന്‍റെ ഡ്രൈവറായിരുന്ന അർജുൻ. അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നതും ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. ഭവനഭേദനം, എടിഎം കവർച്ച തുടങ്ങി നിരവധി കേസുകൾ അയാൾക്കെതിരെയുണ്ട്.
ബാലഭാസ്‌കറിന്‍റെ മരണശേഷം പിടിയിലായ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ ഞങ്ങൾ കണ്ടിരുന്നു.എന്നാല്‍ അവരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാലഭാസ്കറിനും അതിനെ കുറിച്ച് അറിയില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഒരിക്കലും അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തില്ലായിരുന്നു. മാത്രമല്ല ബാലുചേട്ടന് പ്രാക്‌ടീസും പരിപാടിയുമായിരുന്നു എന്നും ഭ്രാന്ത് അഥവാ ലഹരി" പ്രിയ വേണുഗോപാൽ കൂട്ടിച്ചേർത്തു.
"ബാലഭാസ്‌കർ അത്രയേറെ വിശ്വസിച്ച് കൂടെ നിർത്തിയവരാണ് അദ്ദേഹത്തെ ചതിച്ചത്. വളരെ വിദഗ്‌ദമായാണ് അവർ അദ്ദേഹത്തെ പറ്റിച്ച് അദ്ദേഹത്തിന്‍റെ പണമുപയോഗിച്ച് കള്ളക്കടത്ത് പോലുള്ള കാര്യങ്ങൾ ചെയ്‌തിരുന്നത്.

ബാലഭാസ്‌കറിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യ ലക്ഷ്‌മിയുടെ ജീവനും അപകടത്തിലാണ് എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പിതാവ് ആദ്യമായി ഇതിനെക്കുറിച്ച് പരാതിപ്പെടുന്നത്. പിന്നീടാണ് കുടുംബത്തിന്‍റെ സംശയം ശരിവയ്‌ക്കുന്ന തരത്തിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്‍റെ സുഹൃത്തുക്കൾ പിടിയിലാകുന്നത്. അപ്പോഴും അർജുൻ എന്ന വ്യക്തി മൊഴി മാറ്റി എന്നതല്ലാതെ മറ്റൊന്നും അർജുനുമായി ബന്ധപ്പെട്ട് അറിഞ്ഞിട്ടില്ല."പ്രിയ വേണുഗോപാൽ പറഞ്ഞു.

ചെറിയ ക്രിമിനൽ കേസിലെ പ്രതിയായ അർജുനെ നന്നാക്കാൻ വേണ്ടിയാണ് ബാലഭാസ്‌കറിനെ ഏൽപ്പിച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പ്രിയ പറഞ്ഞു. ബാലഭാസ്‌കറിന്‍റെ ഡ്രൈവറായിട്ടല്ല അർജുൻ വന്നതെന്നും, ഫാമിലി ഫ്രണ്ടെന്ന നിലയിൽ അല്ലാതെ മറ്റൊരു തരത്തിലുള്ള ഏറ്റെടുക്കലും ബാലഭാസ്‌കറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതായി അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിഷ്‌ണു സോമസുന്ദരത്തിന്‍റെ കെയർ ഓഫിലാണ് അർജുൻ തിരുവനന്തപുരത്ത് എത്തിയതും ജോലിയിൽ കേറിയതെന്നും അവർ വ്യക്തമാക്കി.
കുടുംബം ഈ കേസിനെ ഇനി എങ്ങനെ നേരിടും: ഹൈക്കോടതിയിൽ ഞങ്ങൾ ഫയൽ ചെയ്‌ത പെറ്റിഷന്‍റെ വിധിയിൽ വളരെ കൃത്യമായ ഒരു വിശദീകരണം കോടതി ചോദിച്ചിരുന്നതായി പ്രിയ പറഞ്ഞു. അതിന്‍റെ പേരിലാണ് സിബിഐ തുടരന്വേഷണം നടത്തിയത്. മാത്രമല്ല കേസിൽ ഒരു സെക്കന്‍റ് ടീം ഉണ്ടാക്കിയിട്ട് കഴിഞ്ഞ വർഷമാണ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണം പൂർത്തിയാക്കാൻ ടീമിന് മൂന്ന് മാസം സമയം കൊടുത്തിരുന്നു. വീണ്ടും ഒരു മൂന്ന് മാസം കൂടെ ടീം സമയം ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു ഏഴ് മാസം ഇതിനെ കുറിച്ച് ഒരു കാര്യവും ആരും പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ടീം ഒരു ഫൈനൽ റിപ്പോർട്ട് കൊടുത്തു എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയ വ്യക്തമാക്കി.
ആ റിപ്പോർട്ടിന്‍റെ പൂർണ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഫൈനൽ റിപ്പോർട്ടിലും നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. സിബിഐ റിപ്പോർട്ട് വായിച്ച ശേഷം അതിനെതിരെ കൗണ്ടർ ഫയൽ ചെയ്യുമ്പോൾ ഈ സ്വർണക്കടത്ത് കേസിൽ സുഹൃത്തുക്കൾ അറസ്‌റ്റിലായ കാര്യങ്ങൾ കൂടി ചേർക്കാമെന്നതാണ്. അത് സിബിഐയുടെ മുന്നിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾക്ക് ഇനി ചെയ്യാൻ കഴിയുകയെന്നും പ്രിയ വേണുഗോപാൽ വ്യക്തമാക്കി.