കൊല്ലം: ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്‍റെ അനുഗ്രഹമെന്ന് എസ് അരുൺ കുമാർ നമ്പൂതിരി. ഏറെ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത് ലക്ഷ്‌മി നടയിൽ പൂജ നടത്തി കൊണ്ടിരിക്കുമ്പോഴാണ്.
ശബരിമല മേൽ ശാന്തിയായ വാർത്ത അറിഞ്ഞ് നിരവധി പേർ ലക്ഷ്‌മി നടക്ഷേത്രത്തിൽ എത്തി ആശംസകൾ നേർന്നുവെന്നും പൊന്നാട അണിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് (ഒക്‌ടോബര്‍ 17) രാവിലെ ഉഷപൂജയ്‌ക്ക് ശേഷമാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനായി ശബരിമലയില്‍ നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തിയായി അരുണ്‍ കുമാറിനെയും മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയുമാണ് തെരഞ്ഞെടുത്തത്.
കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽ ശാന്തിയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം മേൽ ശാന്തിയായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിൽ കൊല്ലം ലക്ഷ്‌മിനട ക്ഷേത്രത്തിലെ മേൽ ശാന്തിയാണ് നിയുക്ത ശബരിമല മേൽ ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമല മേൽ ശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട് അരുൺ കുമാർ നമ്പൂതിരി. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേൽ ശാന്തി തെരഞ്ഞെടുപ്പിൽ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്ത് തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്.