കോഴിക്കോട്: നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിക്ക് 111 വർഷം ശിക്ഷ വിധിച്ച് പോക്സോ കോടതി. മരുതോങ്കര സ്വദേശിയായ 62കാരനെയാണ് നാദാപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത് (Pocso case).
2022 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ബലമായി കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി. വിചാരണക്കിടെ അതിജീവിതയുടെ ബന്ധു കേസിൽ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകി. സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉൾപെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനെന്ന് തെളിയിച്ചത്.
തൊട്ടിൽ പാലം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സി.ഐ. എം.ടി. ജേക്കബാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.