തിരുവനന്തപുരം: നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍ ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ്. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്‌ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പാതയോരങ്ങളില്‍ നിര്‍ബാധം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വ്യാപകമായിരിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമിതിയിൽ നഗരസഭ, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്‍റെ അടിസ്ഥാനത്തിൽ കര്‍മ്മ പദ്ധതിക്ക് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ അഞ്ചിന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പൊലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്‌റ്റന്‍റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളിലെ പരസ്യ ബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്‍റെയും ശോചനീയാവസ്ഥക്കെതിരെയും പൂർണമായും കാഴ്‌ച പരിമിതിയുള്ള സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Also Read: എഡിഎമ്മിന്‍റെ ആത്മഹത്യ: ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു