പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം സ്വദേശിയായ 36കാരനാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
2016 ലാണ് കേസിനാസ്‌പദമായ സംഭവം. 17 കാരിയുമായി പ്രണയത്തിലായശേഷം ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും വിവാഹവാഗ്‌ദാനം നൽകുകയും തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവിൻ്റെ പരാതിയിൽ അടൂർ പൊലീസാണ് കേസ് എടുത്തത്.
അടൂർ ഡിവൈഎസ്‌പി ആയിരുന്ന ആർ ബിനുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഏഴ് വർഷത്തിന് ശേഷം ആലുവയിലെ വാഴക്കുളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അവരുമായി ചങ്ങാത്തത്തിലായ ഇയാൾ, അവർക്കൊപ്പം താമസമാക്കുകയും പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിക്കുകയും ചെയ്‌തു. പിന്നീട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരവേയാണ് പൊലീസ് പ്രതിയെ കുടുക്കിയത്.