കോഴിക്കോട് : കാക്കൂരിൽ വയോധികനായ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് അമ്പതിനായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്തവത്സൻ, കാക്കൂർ സ്വദേശിനി ആസ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പരാതി പൊലീസിന് കൈമാറാതിരിക്കാൻ ആറ് ലക്ഷം രൂപയാണ് വ്യാപാരിയോട് ഇവർ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി അമ്പതിനായിരം രൂപ ഒന്നാംപ്രതിയുടെ അക്കൗണ്ടിലേക്ക് നൽകി. വീണ്ടും ഭീഷണി ശക്തമായതോടെ ഒരു സുഹൃത്ത് മുഖേന വ്യാപാരി കാക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എസ് ഐമാരായ വി. ജിഷ്‌മ, ടി. സുരേഷ്, എ എസ് ഐമാരായ കെ.കെ ലിനീഷ്, കെ എം ബിജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുബീഷ് ജിത്ത്, അരുൺ, ഷംനാസ്, സിവിൽ പൊലീസ് ഓഫിസർ ബിജീഷ്, ബിജിനി തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: ഓൺലൈൻ ജോലിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; ഒന്നാം പ്രതി ഹരിയാന സ്വദേശി പിടിയിൽ