ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13 ന്.
ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായാണ് നടക്കുക. നവംബർ 13, 20 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നവംബർ 23-ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
സമയക്രമം ഇങ്ങിനെ :
കേരളത്തിലെ രണ്ട് നിയമസഭ ഉപതെരഞ്ഞെടുപ്പും വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പും നവംബര്‍ 13 നാണ്. വെള്ളിയാഴ്‌ച(18-10-2024) തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.ഈ മാസം 25 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഒക്‌ടോബര്‍ 28 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബര്‍ മുപ്പതാണ്. വോട്ടെടുപ്പ് നവംബര്‍ 13 നും വോട്ടെണ്ണല്‍ നവംബര്‍ 23 നും നടക്കും. ഝാര്‍ഖണ്ഡ് നിയമസഭയിലെ 43 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടവും ഇതേ ഷെഡ്യൂളനുസരിച്ച് നടക്കും.ഇതിനു പുറമേ മറ്റ് നാല്‍പത്തഞ്ച് നിയസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ സമയക്രമമനുസരിച്ച് നടക്കും.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പും ഝാര്‍ഖണ്ഡ് നിയമസഭയിലെ 38 സീറ്റുകളിലേക്കുള്ള രണ്ടാം വട്ട പോളിങ്ങും നവംബര്‍ 20 നാണ്. ഇതിനുള്ള വിജ്ഞാപനം ഒക്‌ടോബര്‍ 22 ന് ഇറങ്ങും. ഈ മാസം 29 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 30 ന് സൂക്ഷ്‌മ പരിശോധന നടക്കും. നവംബര്‍ ഒന്നു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഉത്തരാഖണ്ഡിലെ ഒരു നിയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്രയിലെ ഒരു ലോക് സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇതേ ഷെക്യൂളനുസരിച്ച് നടക്കും.എല്ലാ വോട്ടെണ്ണലും നവംബര്‍ 23 ന് നടക്കും.
പത്രികാ സമര്‍പ്പണത്തിന് പത്തുനാള്‍ :
കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്‌ചയാകും ഇറങ്ങുകയെങ്കിലും അന്നു തൊട്ട് ഒരാഴ്‌ചയാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുക.ഉപതെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് നേരത്തേ ധാരണയിലെത്തിയതിനാല്‍ അക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ല. എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ത്തന്നെയും കഷ്‌ടിച്ച് 29 നാള്‍ മാത്രമാകും പ്രചാരണത്തിന് ലഭിക്കുക. നവംബര്‍ 13 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലമറിയാന്‍ കേരളം 10 നാള്‍ കാത്തിരിക്കണം.
സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങിനെ:
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയെന്നത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ്, പീരുമേട് മുന്‍എംഎല്‍എ ഇഎസ് ബിജി മോളെ പരിഗണിക്കുന്നതായാണ് സൂചന.കഴിഞ്ഞ തവണ രാഹുലിനെതിരെ മല്‍സരിച്ച ആനി രാജയും പരിഗണനയിലുണ്ട്. സിപിഐ നേതൃത്വമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
ചേലക്കരയില്‍ മുന്‍ എം എല്‍ യു ആര്‍ പ്രദീപിനെ സിപിഎം പരിഗണിക്കുന്നതായാണ് സൂചന. ഇടക്കാലത്ത് കെ. രാധാകൃഷ്‌ണന്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറി നിന്നപ്പോള്‍ ചേലക്കരയില്‍ മല്‍സരിച്ചു ജയിച്ച പശ്ചാത്തലം യു ആര്‍ പ്രദീപിനുണ്ട്.ചേലക്കര നിയമസഭ സീറ്റിൽ മുന്‍ ആലത്തൂര്‍ എം പി രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും.കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയിലുള്ളത് രമ്യാ ഹരിദാസിന്‍റെ മാത്രം പേരാണ്.
പാലക്കാട് ഇടത് സ്ഥാനാർഥിയായി കെ ബിനുമോൾ എത്തുമെന്നാണ് സൂചന. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലാണ് കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയിലുള്ളത്. അന്തിമ പ്രഖ്യാപനം നടത്തുക എ ഐ സിസി ആകും.
അതേസമയം, ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളായെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറി. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.ബിജെപി ശോഭ സുരേന്ദ്രനെയും അബ്‌ദുള്ളക്കുട്ടിയേയും വയനാട്ടിലേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.ചേലക്കരയില്‍ ഇത്തവണ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ടി എന്‍ സരസും, കെ ബാലകൃഷ്‌ണന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയായേക്കും. പാലക്കാട്ട് സി കൃഷ്‌ണകുമാറിനാണ് സാധ്യത.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്‌ബറേലിയും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി റായ്‌ബറേലി പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവ് വന്നത്. ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതിന് പിന്നാലെയാണ് സീറ്റ് ഒഴിഞ്ഞത്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചതോടെയാണ് ഈ സീറ്റ് ഒഴിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 നും അവസാനിക്കും.
Also Read: സത്യപ്രതിജ്ഞ ബുധനാഴ്‌ച; ജമ്മു കശ്‌മീരില്‍ മുഖ്യമന്ത്രിയാകാൻ ഒമർ അബ്‌ദുള്ള