എറണാകുളം: കേരളത്തിൽ ഐഎസ് മാതൃകയിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതി കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി ഇന്നലെ (07/02/204) വിധിച്ചിരുന്നു. ശിക്ഷാവിധിക്ക് മുന്നോടിയായി പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്.
ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം കൊച്ചി എൻഐഎ കോടതിയിൽ പൂർത്തിയായി. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് റിയാസ് ആസൂത്രണം ചെയ്‌തതെന്നും, പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും എൻഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിയുടെ പ്രായം, സാമൂഹിക-കുടുംബ പശ്ചാത്തലങ്ങൾ പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
പ്രതിക്കെതിരെ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഗൂഢാലോചന കുറ്റവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയത്.
പ്രതി അഫ്‌ഗാനിസ്ഥാനിലെത്തി ഭീകരവാദികൾക്കൊപ്പം ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. കേസിലെ ഏക പ്രതിയായ റിയാസ് ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019ലാണ് പിടിയിലായത് (Kochi NIA court punished Riaz Abubakar)
പുതുവത്സരാഘോഷങ്ങൾക്കിടെ ചാവേർ ആക്രമണം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനു വേണ്ടി പ്രതി പലരെയും സമീപിച്ചിരുന്നു. എന്നാൽ മറ്റാരും ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതി തന്നെ ചാവേറാകാൻ തീരുമാനിച്ചുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
കേരളത്തിൽ നിന്ന് അഫ്‌ഗാനിൽ പോയി ഐഎസിൽ ചേർന്ന അബ്‌ദുൽ റാഷിദ് അബ്‌ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്. അബ്‌ദുൽ റാഷിദിന്‍റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചിരുന്നു.
റിയാസും കൂട്ടുപ്രതികളായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും, കാസറഗോഡ് സ്വദേശി അബൂബക്കർ സിദ്ധിക്കും ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും അതിനായി ലുലു മാളിന് സമീപത്തും മറൈൻ ഡ്രൈവിലും വെച്ച് ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ ആരോപിക്കുന്നത്.
ഡിജിറ്റൽ തെളിവുകളും സിഡിആർ, ടവർ ലൊക്കേഷൻ, പ്രതിയുടെ സോഷ്യൽ മീഡിയ എകസ്‌ട്രാക്ഷന്‍ മുതലായ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് അബ്‌ദുൽ റാഷിദ് അബ്‌ദുല്ലയുടെ നിരവധി വോയ്‌സ് ക്ലിപ്പുകളും, ഐഎസ് ചിത്രങ്ങളും, വീഡിയോകളും, നിരവധി ഐഎസ് ഡോക്യുമെൻ്റുകളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു.