ഇടുക്കി : തൊടുപുഴക്ക് അടുത്തുള്ള ഇടവെട്ടി ചിറ. ദ്വാപരയുഗം മുതലുള്ള ഐതീഹ്യവും പേറി ഒരുനാടിനാകെ കുടിനീരായി നിലകൊള്ളുന്ന ഇടുക്കിയിലെ ഏറ്റവും വലിയ ചിറ. കഥ തുടങ്ങുന്നത് വളരെ പണ്ടാണ്. പണ്ടെന്നു പറഞ്ഞാല്‍ സഹസ്രാബ്‌ദള്‍ക്കും മുന്‍പ്. അന്ന് നാടിനെയാകെ വിഴുങ്ങി ഒരു വരള്‍ച്ച വന്നു. കടുത്ത വരള്‍ച്ചയില്‍ ഒരിറ്റ് വെള്ളത്തിനായി സകല ചരാചരങ്ങളും സര്‍വതും ചെയ്‌തു നോക്കി. ഫലമുണ്ടായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു പുല്‍നാമ്പു പോലും പച്ച കണ്ടില്ല. സകലതും കരിഞ്ഞുണങ്ങി. അങ്ങനെയിരിക്കെയാണ് രക്ഷകനായി നാട്ടില്‍ ഒരു യോഗീശ്വരനെത്തിയത്. വരള്‍ച്ചയ്‌ക്ക് അറുതി വരുത്താന്‍ യോഗി യാഗം ആരംഭിച്ചു. യാഗാനാന്തരം മഴ മണ്ണില്‍ തൊട്ടു. മഴയ്‌ക്ക് പിന്നാലെ ചിറയും രൂപപ്പെട്ടു.
ഐതീഹ്യം കൊണ്ട് മാത്രമല്ല, പ്രകൃതി മനോഹാരിത കൊണ്ടും ഏറെ പ്രസിദ്ധമാണ് ഇടവെട്ടി ചിറ. ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് തൊട്ട് മുന്നിലായാണ് ചിറയുടെ സ്ഥാനം. സമീപത്തായി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരാല്‍മരവും. കണ്ണും മനസും നിറയ്‌ക്കുന്ന മനോഹരമായൊരു ഫ്രെയിം. ഒരു പ്രദേശത്തിന്‍റെയാകെ ദാഹമകറ്റുന്ന പ്രധാന ജല സ്രോതസ് കൂടിയാണ് നാലര ഏക്കറിലധികം വരുന്ന ഈ ചിറ.
പഴമയും തനിമയും നിലനിർത്തി ഇടവെട്ടി ചിറ സംരക്ഷിക്കണം. ഒപ്പം അതിന്‍റെ ചരിത്ര പശ്ചാത്തലം വരും തലമുറയ്ക്ക് കൂടി കൈമാറണം... ഇതിനായി കൈകോര്‍ക്കുകയാണ് പ്രദേശവാസികള്‍. ചിറയുടെ സംരക്ഷണത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.