എറണാകുളം : കലക്‌ടറേറ്റിലെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കലക്‌ടർ എൻഎസ്കെ ഉമേശ് കെഎസ്ഇബി സിഎംഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ഓഫിസ് പ്രവർത്തന സമയത്തിന് മുൻപ് വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിരുന്നു ധാരണയായത് (Electricity Restored In Ernakulam Collectorate).
വൈദ്യുതി കുടിശ്ശിക മാർച്ച് 31 ന് മുമ്പ് തീർക്കാനും തീരുമാനമായി. ചൊവ്വാഴ്‌ച രാവിലെ പത്തര മണിയോടെയാണ് കലക്‌ടറേറ്റിന്‍റെ രണ്ടാം നിലയിലെ പതിനാല് വകുപ്പുകളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിൻ്റെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയെടുത്തത്. വൈദ്യുതി ബില്‍ ഇനത്തിൽ നൽകാനുള്ള 42 ലക്ഷം രൂപ ഈ മാസം 19നുള്ളിൽ അടയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു. എന്നാൽ കലക്‌ടറേറ്റ് അധികൃതർ ഇത് അവഗണിച്ചതോടെയാണ് കെഎസ്ഇബി നടപടികളിലേക്ക് കടന്നത്. ഇതോടെ കലക്‌ടറേറ്റിലെ പ്രധാന വകുപ്പുകളുടെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു.
വൈദ്യുതി മുടങ്ങിയതോടെ ഇൻ്റർനെറ്റ് സേവനവും, കംപ്യൂട്ടറുകളും നിശ്ചലമായതോടെ ജീവനക്കാർ ലാപ്‌ടോപ്പുകളിലായിരുന്നു ജോലി ചെയ്‌തത്. മണിക്കൂറുകൾക്കകം ലാപ്‌ടോപ്പുകളുടെ ചാർജ് തീർന്നതോടെ ഓഫിസ് പ്രവർത്തനങ്ങള്‍ നിശ്ചലമായി. ശക്തമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഫാനില്ലാതെ ഓഫിസിലിരുന്ന് ജീവനക്കാർ വലഞ്ഞു.
പലരും വരാന്തയിലും മറ്റും ഇറങ്ങി നിന്നായിരുന്നു ജോലി സമയം പൂർത്തിയാക്കിയത്. ചില ജീവനക്കാർ ഉച്ചയോടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്‌തു. പൊതുജനങ്ങൾ നേരിട്ട് എത്താത്ത ഓഫിസുകളിലെ വൈദ്യുതി മുടങ്ങിയതിനാൽ കലക്‌ടറേറ്റിലെത്തുന്ന ജനങ്ങളെ ഇത് കാര്യമായി ബാധിച്ചിരുന്നില്ല. വൈദ്യുതി കുടിശ്ശികയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു കലക്‌ടറേറ്റ് അധികൃതരുടെ വാദം.
ALSO READ:'കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷൻ' ; കെഎസ്ഇബിക്ക് 10,000 കോടിയിലധികം കടബാധ്യതയെന്ന് മന്ത്രി
എന്നാൽ കെഎസ്ഇബി പറയുന്നത് വൈദ്യുതി കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ്. ബിൽ കുടിശ്ശികയെ തുടർന്ന് ജില്ല ആസ്ഥാനത്തെ വൈദ്യുതി വിച്ഛേദിച്ചത് വാർത്തയായത് സർക്കാറിന് തന്നെ നാണക്കേടായി.
ഇതോടെ സർക്കാർ തലത്തിൽ തന്നെ പ്രശ്‌നപരിഹാരത്തിനായി ഇടപെടലുകൾ നടന്നിരുന്നു. അതേസമയം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കലക്‌ടറേറ്റില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറും.