എറണാകുളം: പെരുമ്പാവൂരിൽ അനധികൃതമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി കേരളത്തിൽ തങ്ങിയ യുവതിയാണ് പെരുമ്പാവൂർ പൊലീസിൻ്റെ വലയിലായത്. ബംഗ്ലാദേശ് സ്വദേശിനി തസ്ലീമ ബീഗം (28), ആൺ സുഹൃത്ത് ബീഹാർ സ്വദേശി നവാദ ചിറ്റാർകോൽ ഷാക്തി കുമാർ (32) എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്.
കുൽനാസദർ രുപ്ഷാവെരിബാദ് സ്വദേശിനിയാണ് തസ്ലീമ ബീഗം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്ന് ഇവരെ പിടികൂടിയത്. കൊച്ചി നഗരത്തിലെ വിവിധ ലോഡ്‌ജുകളിലെ താമസത്തിന് ശേഷം ബുധനാഴ്‌ചയാണ് ഇവർ കണ്ടന്തറയിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏജൻ്റ് മുഖാന്തരമാണ് യുവതി അതിർത്തി കടന്ന് ഇന്ത്യയിലേക്കെത്തിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി ബെംഗലൂരുവിലെത്തി. അവിടെ വച്ചാണ് ആൺ സുഹൃത്തിനെ കണ്ടതെന്നാണ് യുവതി മൊഴി നൽകിയത്. തുടർന്ന് ഇവർ പല സ്ഥലങ്ങളിലും കറങ്ങി കേരളത്തിലെത്തി. ജില്ലയിൽ ഇവർ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവതിയിൽ നിന്ന് വ്യാജ ആധാർ, പാൻ കാർഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതും ഏജൻ്റ് ശരിയാക്കി നൽകിയതെന്നാണ് യുവതി മൊഴിനൽകിയത്.
കഴിഞ്ഞ അഞ്ച് മാസമായി ഇവർ കേരളത്തിലുണ്ടായിരുന്നു. എൻഐഎ, ഇൻ്റലിജൻസ് ബ്യുറോ, എടിഎസ് തുടങ്ങിയ കേന്ദ്ര ഏജൻസികളും യുവതിയെ ചോദ്യം ചെയ്‌തു. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഇവർ എന്തിനാണ് പെരുമ്പാവുർ എത്തിയതെന്നും, ഇവർക്ക് സഹായം ചെയ്‌ത് നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്‌ടർ ടിഎം സൂഫിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർമാരായ പിഎം റാസിഖ്, റിൻസ് എം തോമസ്, ലാൽ മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.