കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ജാമ്യം നൽകിയത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമൻ്റിട്ടത്.
മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിദിനത്തിൽ കൃഷ്‌ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമൻ്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമൻ്റ് പിൻവലിക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് നേരത്തെ ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു.
കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യല്‍. കമൻ്റിട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം.