കോഴിക്കോട് : മാവൂർ മണന്തല കടവിൽ നേന്ത്രവാഴ തോട്ടത്തിൽ വൻ കൃഷി നാശം. വാഴ കൃഷി നാശത്തിന് കാരണമാകുന്ന ശത്രു കീടങ്ങളിലൊന്നായ പൈനാപ്പിൾ മീലിമൂട്ടയുടെ ആക്രമണത്തിൽ വൻ സാമ്പത്തിക നഷ്‌ടത്തിലാണ് കർഷകർ (Attack Of Pineapple Mealybug In Banana Plantation). കർഷകരായ ആയോത്ത് അബ്‌ദുൽ ഗഫൂർ മഠത്തിൽ അബ്‌ദുൽ മജീദ് പുലപ്പാടി സാലിം എന്നീ കർഷകരുടെ നേന്ത്രവാഴ കൃഷിയാണ് പൂർണ്ണമായും നശിച്ചത്.
പൈനാപ്പിൾ മീലിമൂട്ടയുടെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയ തോട്ടത്തിലെ മിക്കവാഴകളും കീടങ്ങളുടെ ആക്രമണത്തിൽ നശിച്ചു പോയിട്ടുണ്ട്. രണ്ടാഴ്‌ച മുമ്പാണ് ആദ്യമായി വാഴകളിൽ ഈ കീടങ്ങളെ കണ്ടെത്തിയത്. ദിവസങ്ങൾക്കകം തന്നെ തോട്ടത്തിലെ എല്ലാ വാഴകളിലേക്കും കീടബാധ വ്യാപിക്കുകയായിരുന്നു.
വാഴകളുടെ തടിയിലും ഇലകളിലും വെള്ളനിറത്തിലുള്ള പൂപ്പൽ പോലെ പറ്റിപ്പിടിച്ച നിലയിലാണ് കീടങ്ങൾ ഉള്ളത്. കീടങ്ങൾ ബാധിച്ച വാഴകൾ കറുത്ത നിറത്തിലുള്ള നീരൊലിച്ച് ഒടിഞ്ഞു വീഴുന്ന അവസ്ഥയിലാണുള്ളത്.
ഇതുവരെ അപ്രധാന കീടമായി വാഴയിൽ കണ്ടിരുന്ന ഈ കീടം കാലാവസ്ഥ വ്യതിയാനം മൂലവും മറ്റു അനുകൂല സഹചര്യങ്ങളാലും മുഖ്യ ശത്രു കീടമായി മാറിയതാകും എന്നാണ് കാർഷിക വകുപ്പിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് അപൂർവ്വമായി മറ്റിടങ്ങളിലും ഈ കീടത്തിന്‍റെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ഇവയുടെ ആക്രമണം അതിരൂക്ഷമാവുന്നത് ഇതാദ്യമായാണ്.
വാഴ കൃഷി നാശത്തിന് കാരണമായ പൈനാപ്പിൾ മീലിമൂട്ടയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് കാർഷിക വകുപ്പ് ഉദ്യോഗസ്ഥരുടെ വിദഗ്‌ധസംഘം സന്ദർശിക്കുകയും കർഷകർക്ക് പ്രതിരോധമാർഗങ്ങൾ നൽകുകയും ചെയ്‌തു. എന്നാൽ വാഴ കൃഷി പൂർണമായി നശിച്ചതോടെ കടക്കണിയിലായ ഈ കർഷകരെ കരകയറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
800 ലധികം വാഴകളാണ് മണന്തലക്കടവിൽ മൂന്ന് കർഷകർക്കായി നഷ്‌ടമായത്. ഇവിടെ പൈനാപ്പിൾ മീലിമൂട്ടയുടെ ആക്രമണം രൂക്ഷമായതോടെ സമീപപ്രദേശത്തെ വാഴ കർഷകരും വലിയ ആശങ്കയിലാണ്.
കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വാഴക്കർഷകർ ഉള്ളത് മാവൂർ ഭാഗത്താണ്. പൈനാപ്പിൾ മീലിമൂട്ടയുടെ ആക്രമണം എത്രയും പെട്ടെന്ന് തടയാനായില്ലെങ്കിൽ മറ്റ് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കും എന്ന ആശങ്കയിലാണ് കർഷകർ.
ALSO READ : യുവ കർഷകനോട് ക്രൂരത; വിളവെടുക്കാറായ ആസാം ചുരക്ക കൃഷി അക്രമികള്‍ വെട്ടിനശിപ്പിച്ചു