പത്തനംതിട്ട: കോന്നി ചെങ്ങറയിൽ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കയറിയപ്പോള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.
ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നും അപകടം. വീട്ടില്‍ അച്‌ഛനും അമ്മയും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്. വീട്ടില്‍ ഹൃദ്യയും മുത്തശ്ശനും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. മുത്തശ്ശൻ പുറത്തേക്കും മുത്തശ്ശി അയലത്തുളള വീട്ടിലേക്കും പോയിരുന്നു. ഈ സമയത്ത് ഇളയ കുട്ടിക്കായി കെട്ടിയിരുന്ന തൊട്ടിലില്‍ ഹൃദ്യ കയറിയിട്ടുണ്ടാകണം എന്നാണ് കരുതുന്നത്.
അയൽ വീട്ടിൽ പോയ മുത്തശ്ശി വന്ന് നോക്കുമ്പോഴാണ് കുട്ടിയെ തൊട്ടിലില്‍ കുരുങ്ങിയ നിലയിൽ കാണുന്നത്. ഉടൻ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്പ്രിങ്ങ് ഉപയോഗിച്ചുള്ള തൊട്ടിലിലാണ് കുട്ടി കയറിയത്. കുട്ടിയുടെ കഴുത്തില്‍ സ്പ്രിങ്ങ് മുറുകിയ പാടുകളുണ്ട്. സ്പ്രിങ്ങ് കഴുത്തില്‍ കുരുങ്ങിയതാകമെന്നാണ് ഡോക്‌ടർമാരുടെയും പൊലീസിന്‍റെയും പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Also read : ആറ് വയസുകാരനെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു ; ആക്രമണം സ്‌കൂളിലേക്കുള്ള വഴിമധ്യേ