ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫൈനലിന്‍റെ തലേദിവസം രാത്രിയിലെ വർക്ക്ഔട്ട് സെഷനിൽ വിനേഷിന്‍റെ ജീവനെ കുറിച്ച് താൻ ഭയപ്പെട്ടിരുന്നതായി ഹംഗറിയന്‍ പരിശീലകൻ വോളാർ അക്കോസ് വെളിപ്പെടുത്തി. ഭാരം കുറയ്ക്കാൻ താനും മറ്റുള്ളവരും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് അക്കോസ് പറഞ്ഞു.
ഫേസ്ബുക്കില്‍ വിനേഷിന്‍റെ പരിശീലകൻ അക്കോസ് എഴുതിയത് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു, 'സെമി ഫൈനലിന് ശേഷം 2.7 കിലോ അധിക ഭാരമുണ്ടായിരുന്നു. ആദ്യം ഒരു മണിക്കൂറും 20 മിനിറ്റും വ്യായാമം ചെയ്‌തു. എന്നാൽ 1.5 കിലോ ബാക്കി. പിന്നീട് 50 മിനിറ്റ് സോനാ ബാത്തിന് ശേഷം, അവളുടെ ശരീരത്തിൽ ഒരു തുള്ളി വിയർപ്പ് പോലും ദൃശ്യമായില്ല. മറ്റ് വഴികളൊന്നും അവശേഷിച്ചില്ല, അർദ്ധരാത്രി മുതൽ പുലർച്ചെ 5.30 വരെ വിനേഷ് വ്യത്യസ്‌ത മെഷീനുകളിലും വർക്ക്ഔട്ട് ചെയ്യുകയും ഗുസ്‌തി പരിശീലിക്കുകയും ചെയ്‌തു.

രണ്ട് മൂന്ന് മിനിറ്റ് വിശ്രമം. പിന്നെ വീണ്ടും തുടങ്ങി. അവൾ വീണു, പക്ഷേ എങ്ങനെയോ ഞങ്ങൾ അവളെ എടുത്തു, പിന്നീട് ഒരു മണിക്കൂർ സോനാബാത്തില്‍ ചെലവഴിച്ചു. ഞാൻ മനഃപൂർവം മറ്റു വിശദാംശങ്ങൾ എഴുതുന്നില്ല, പക്ഷേ അവൾ മരിക്കുമെന്ന് ചിന്തിച്ചത് ഞാൻ ഓർക്കുന്നു. വിനേഷിന്‍റെ പരിശീലകൻ വോളാർ അക്കോസ് ഹംഗേറിയൻ ഭാഷയിൽ എഴുതിയ ഈ കുറിപ്പ് ഇപ്പോൾ ഡിലീറ്റ് ചെയ്‌തു.

ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ രസകരമായ ഒരു സംഭാഷണം നടത്തിയെന്ന് അക്കോസ് തുടർന്നു, വിനേഷ് ഫോഗട്ട് പറഞ്ഞു, 'കോച്ച്, വിഷമിക്കേണ്ട, ഞാൻ ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഗുസ്‌തിക്കാരിയെ (ജപ്പാൻ കി യുയി സുസാക്കി) തോല്‍പ്പിച്ചു. ഞാൻ എന്‍റെ ലക്ഷ്യം നേടി, ലോകത്തിലെ ഏറ്റവും മികച്ച ഗുസ്‌തിക്കാരിൽ ഒരാളാണ് ഞാനെന്ന് തെളിയിച്ചു. ഗെയിം പ്ലാനുകൾ പ്രവർത്തിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. മെഡലുകളും പോഡിയങ്ങളും വെറും വസ്‌തുക്കളാണ്. പ്രകടനം എടുത്തുകളയാനാവില്ലായെന്ന് വിനേഷ് പറഞ്ഞു.