ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ വമ്പന്‍ ലീഡിലേക്ക് കുതിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും (India vs England 1st Test Day 3 Preview). മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് 421-7 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുക. നിലവില്‍ ആതിഥേയര്‍ക്ക് 175 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.
155 പന്തില്‍ 81 റണ്‍സുമായി രവീന്ദ്ര ജഡേജയും 62 പന്തില്‍ 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. ജഡേജയ്‌ക്കൊപ്പം കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിങ്ങ് മികവില്‍ ഹൈദരാബാദില്‍ മത്സരത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെ 302 റണ്‍സായിരുന്നു ഇന്ത്യ കൂട്ടിച്ചേര്‍ത്തത്.
119-1 എന്ന നിലയിലാണ് ഹൈദരാബാദ് ടെസ്‌റ്റില്‍ ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ്ങ് പുനരാരംഭിച്ചത്. തുടക്കം മുതല്‍ സ്‌പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യയെ വീഴ്‌ത്തുക എന്നതായിരുന്നു ഇംഗ്ലണ്ടിന്‍റെ പദ്ധതി. അതിന്‍റെ ഫലമായി രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ മടക്കാന്‍ സന്ദര്‍ശകര്‍ക്കായി.
ജോ റൂട്ടാണായിരുന്നു 74 പന്തില്‍ 80 റണ്‍സടിച്ച ജയ്‌സ്വാളിനെ പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ കെഎല്‍ രാഹുല്‍ പിന്നീട് അനായാസം തന്നെ റണ്‍സ് കണ്ടെത്തി. എന്നാല്‍, റണ്‍സടിക്കാന്‍ കഷ്‌ടപ്പെട്ട ശുഭ്‌മാന്‍ ഗില്‍ മത്സരത്തിന്‍റെ 35-ാം ഓവറില്‍ വിക്കറ്റായി.
66 പന്തില്‍ 23 റണ്‍സ് മാത്രം നേടിയ ഗില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് തിരികെ പവലിയനിലേക്ക് നടന്നത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ രാഹുലിനൊപ്പം റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ നല്ലതുപോലെ വിയര്‍ത്തു. 64 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
63 പന്തില്‍ 35 റണ്‍സ് നേടിയ ശ്രേയസ് അയ്യരെ വീഴ്‌ത്തി റേഹന്‍ അഹമ്മദായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് രാഹുലിനൊപ്പം ക്രീസിലൊന്നിച്ച ജഡേജയും കരുതലോടെ തന്നെ ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ട് റണ്‍സ് കണ്ടെത്തി. ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതിന് പിന്നാലെ 86 റണ്‍സടിച്ച കെഎല്‍ രാഹുലിനെ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു.
പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതും ജഡേജയ്‌ക്ക് മികച്ച പിന്തുണ നല്‍കി. 81 പന്തില്‍ 41 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഭരത് പുറത്തായതിന് പിന്നാലെയെത്തിയ അശ്വിന് ക്രീസില്‍ അധിക നേരം ചെലവഴിക്കാനായില്ല. അനാവശ്യ റണ്ണിനായി ഓടിയ താരം റണ്‍ഔട്ട് ആകുകയായിരുന്നു. തുടര്‍ന്ന്, ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ ജഡേജയ്‌ക്കൊപ്പം കരുതലോടെ കളിച്ച് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
Also Read : അടിയോടടി, പിന്നാലെ ലോകറെക്കോഡും...അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയുമായി ഹൈദരാബാദ് താരം തൻമയ് അഗർവാൾ