ടെല്‍ അവീവ്(ഇസ്രയേല്‍): ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന വേളയില്‍ അനുശോചനമറിയിക്കാന്‍ വിളിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ്. കഴിഞ്ഞ വർഷം ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ -ഹമാസ് യുദ്ധം തുടങ്ങിയത്. യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ ഭരണകൂടവും പ്രസിഡന്‍റ് ജോ ബൈഡനും നല്‍കുന്ന ശക്തമായ പിന്തുണയ്ക്കും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ നന്ദി അറിയിച്ചു.
യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുദ്ധത്തിലെ ഇരകള്‍ക്കും ഒപ്പമാണ് തന്‍റെ പ്രാര്‍ത്ഥനകളെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസിന്‍റെ പ്രവൃത്തികള്‍ ഇറാനും അവരുടെ സഖ്യകക്ഷികളും എത്ര വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിനോടും സയണിസത്തോടുമുള്ള തന്‍റെ സ്നേഹം യഥാര്‍ത്ഥവും അഗാധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍റെ ഈ വാക്കുകള്‍ ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ് പ്രതികരിച്ചു.
I thank US President @JoeBiden, a true friend of the State of Israel, for calling me to extend his condolences to the people of Israel on the one-year anniversary of the October 7th massacre.
— יצחק הרצוג Isaac Herzog (@Isaac_Herzog) October 7, 2024
President Biden emphasized that his thoughts are always with the hostages and their…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണെന്നും, ഇസ്രയേലിന് ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും, തങ്ങള്‍ക്ക് മേഖലയിലാകെ യുദ്ധം പടരണമെന്ന ഉദ്ദേശ്യമില്ലെന്നും ലെബനന്‍ സ്ഥാനപതി റാബി നര്‍ഷ് പറഞ്ഞു. ലെബനനില്‍ നാലായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നു അവരെല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യയിലെ ലെബനന്‍ സ്ഥാനപതി വ്യക്തമാക്കി.
എല്ലാ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന എല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ കൊല്ലം ഒക്‌ബോര്‍ ഏഴിനാണ് ഇസ്രയേല്‍ അതിര്‍ത്തി ഭേദിച്ച് ഹമാസ് 1200 പേരെ കൊന്നൊടുക്കിയത്. 250 പേരെ ബന്ദികളാക്കുകയും ചെയ്‌തു. ഇതില്‍ നൂറ് പേര്‍ ഇപ്പോഴും അവരുടെ തടവില്‍ കഴിയുകയാണ്. പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണ പരമ്പര തന്നെ അഴിച്ച് വിട്ടു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ നിരവധി സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമാണ് ആക്രമണത്തിന് ഇരയായവരിലേറെയും. ഇത് കടുത്ത മനുഷ്യാവകാശ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഗാസ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 35000 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. യെമനിലെ ഹൂതികള്‍ ഇസ്രയേലിനെയും ചെങ്കടലിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വന്‍ ഭീഷണിയെന്ന് കാട്ടി ഇസ്രയേല്‍ ലെബനനിലെ ഹിസ്‌ബുള്ളയെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സംഘര്‍ഷം തുടരുന്നതിനിടെ വെടിനിര്‍ത്തലിന് എല്ലാ പ്രമുഖ രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. മേഖലയില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കുന്ന തരത്തില്‍ ഇരുരാജ്യങ്ങളും ഒരു പരിഹാര മാര്‍ഗം കണ്ടെത്തണമെന്നാണ് ലോകരാജ്യങ്ങളുടെ ആവശ്യം.
Also Read: ഇസ്രയേല്‍-ഹമാസ് യുദ്ധം; നാശങ്ങള്‍ തുടരുന്നു, ബന്ദികളിപ്പോഴും തടവില്‍