മാലെ: ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടിയെന്ന വിമര്‍ശനത്തിന് പിന്നാലെ ഇന്ത്യയോട് ക്ഷമാപണം നടത്തി മാലിയിലെ മുന്‍ മന്ത്രിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ മറിയം ഷിയൂന. ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഈ വർഷം ജനുവരിയില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് മന്ത്രിമാരിൽ ഒരാളാണ് മറിയം ഷിയൂന.
ഇന്ത്യൻ ത്രിവർണ്ണ പതാകയെ അവഹേളിക്കാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു താന്‍ കാരണം ഉണ്ടായ തെറ്റിദ്ധാരണയിൽ ഖേദിക്കുന്നു എന്നും പ്രസ്‌തുത പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തതായും ഷിയൂന പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്‌പര ബഹുമാനത്തെയും മാലിദ്വീപ് വിലമതിക്കുന്നതായും അവർ പറഞ്ഞു.
മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പ്രചാരണ പോസ്‌റ്ററില്‍ പാർട്ടിയുടെ ലോഗോയ്ക്ക് പകരം ഇന്ത്യൻ പതാകയിലെ അശോക ചക്രം എന്ന് തോന്നിക്കുന്ന ചിത്രമാണ് ഷിയൂന പോസ്‌റ്റ് ചെയ്‌തത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്‌റ്റ് നീക്കുകയും ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് ജനുവരിയിലാണ് മറിയം ഷിയുന, മൽഷ ഷെരീഫ്, മഹ്‌സൂം മജീദ് എന്നീ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തത്. വിഷയം വലിയ നയതന്ത്ര തർക്കത്തിലേക്കാണ് അന്ന് നീങ്ങിയത്.
ന്യൂഡൽഹി മാലിദ്വീപ് പ്രതിനിധിയെ വിളിച്ചുവരുത്തുകയും വൈറലായ പോസ്‌റ്റുകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരം ഗണ്യമായി കുറഞ്ഞതും വാര്‍ത്തയായിരുന്നു.
മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു അധികാരമേറ്റത് മുതലാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിലും അതിന് ശേഷവും മുയിസു ഇന്ത്യയെ വിമർശിച്ചിരുന്നു. കൂടാതെ മാലിയിൽ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിൻവലിക്കാനും മുയിസു ആവശ്യപ്പെട്ടു.
എങ്കിലും, മാർച്ചിൽ കടാശ്വാസ നടപടികൾക്കായി മുയിസു ന്യൂഡൽഹിയോട് സഹായം തേടിയിരുന്നു. ഇന്ത്യ മാലിദ്വീപിന്‍റെ അടുത്ത സഖ്യകക്ഷിയായി തന്നെ തുടരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നടപടികളോ പ്രസ്‌താവനകളോ താൻ നടത്തിയിട്ടില്ലെന്നും മുയിസു പറഞ്ഞിരുന്നു.